Thursday 2 August 2018

പെണ്ണുകാണൽ -2






ശബ്ദം വേറൊന്നുമല്ല ഫേസ്ബുക്ക് മെസ്സഞ്ചറിൽ മെസ്സേജ് വന്നതാണ് . വേറാരുമല്ല നമ്മുടെ കക്ഷി തന്നെ . സലാം പറഞ്ഞു . പിന്നെ ചറപറാ ഇംഗ്ളീഷൊക്കെ അതിന്റെ ഗ്രാമർ ഒക്കെ വായിച്ചു ചിരി വന്നു പക്ഷെ ഗൗരവം വിട്ടില്ല . ആള് പറഞ്ഞു തുടങ്ങി (അത് മലയാളത്തിലോട്ട് തർജമ ചെയ്യുന്നു ) എനിക്ക് ഒരു തീരുമാനം എടുക്കാൻ പെട്ടെന്ന് പറ്റീല്ല എനിക്ക് വേറെ പ്രശ്നമൊന്നുമുണ്ടായിട്ടല്ല പഠിക്കണം എന്നാഗ്രഹമുണ്ട് പിന്നെ height weight  ഒക്കെ നോക്കാം നിങ്ങൾ പറ്റുമെങ്കിൽ വന്നു കണ്ടോളു എന്റെ ഉപ്പയോട് വീണ്ടും സംസാരിച്ചോളൂ എന്നൊക്കെ . weight  എന്ന് ഡിമാൻഡ് കേട്ടപ്പോ എനിക്ക് ഏകദേശം സംഭവം കത്തി , ഞാൻ പറഞ്ഞു  അത് ഒരു അടഞ്ഞ അധ്യയമല്ലേ വീണ്ടും ആലോചനയുമായി അങ്ങോട്ട് വരിക എന്നുള്ളത് കുറച്ചിലാണ് ആയതിനാൽ ഈ മെസ്സേജ് നീ എനിക്കല്ല എന്റെ അനിയന് അയച്ചൂന്നു ഞാൻ പറഞ്ഞോളാ ആവഴിക്ക് അത് മുന്നോട്ട് പോകുന്നതാകും നല്ലത് (പണ്ടേ വല്യ പ്ലാനിങ് ആണ് )

പിറ്റേന്ന് രാവിലെ ഓൾടെ ഉപ്പ എന്റെ ഉപ്പാനെ വിളിച്ചു എല്ലാം  തർതീബാക്കി . അങ്ങനെ സംഭവ ബഹുലമായ പെണ്ണ് കാണലിന്റെ  ആദ്യ കടമ്പ കടന്നു ഇനി സൗദീന്നു നാട്ടിൽ പോണ്ടേ ടിക്കറ്റ് ബുക്ക് ആക്കി ഫ്രണ്ട്സിനോട് പറഞ്ഞു ഒരു പെണ്ണ് കാണലുണ്ട് കുളമായാൽ നേരെ Goa :) അവരും ഒക്കെ . അതിനിടയിൽ മെസ്സേജുകൾ തകൃതിയായി നടക്കുന്നുണ്ട് . ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് എന്തിനാ ഫേസ്ബുക് കണ്ടുപിടിച്ചെന്ന് ഇപ്പോഴാ മനസ്സിലായെ ഇതിനൊക്കെ തന്നെ ആണെന്ന് . ഉമ്മാന്റെ വക ഭയങ്കര സ്ട്രാറ്റജി നീ മുട്ടായി വാങ്ങി കൊണ്ടുപോയ്ക്കോ എന്നിട്ട് കാറിൽ വെച്ചേക്ക് ഇഷ്ടപ്പെടുവാണേൽ കൊടുത്തേക്ക് കണ്ടോ കണ്ടോ പെൺബുദ്ധി

അങ്ങനെ നെടുമ്പാശ്ശേരി  എയർപോർട്ടിൽ സൗദി എയർലൈൻസ് ന്റെ ഭീമാകാരനായ 777-300  ER നിലം തൊട്ടു ശ്വാസം നേരെ വീണു . ഇറങ്ങിയ ഉടനെ ഒരു വെൽക്കം കാൾ (അനിയന്റെ കയ്യിൽ നിന്ന് നമ്പർ തപ്പി പിടിച്ച വിളിച്ചതാണെന്നു പടച്ചോനെ ഒന്നാംതരം മോട്ടോർ (ഓവർ സ്മാർട്ട് ആയ ആളുകളെ കളിയാക്കി കോഴിക്കോട് പറയുന്ന പേരാണ് )ആണോ എന്ന് എനിക്ക് ഡൌട്ട് അടിച്ചു  തടീം കൊണ്ട് ഓടി വന്ന വഴി പോയാലോ എന്നൊക്കെ ചിന്തിച്ചു പിന്നെ വിചാരിച്ചു വന്നതല്ലേ ബിസ്‌ക്കറ്റും ചായയും കഴിച്ച പോകാം എന്ന് ഫ്ലൈറ്റ് ടിക്കറ്റ് മുതലാകട്ടെ എന്ന്

അപ്പോഴേക്കും മ്മളെ അനിയന് കാര്യങ്ങളുടെ ഗതി ഏകദേശം പിടി കിട്ടീനു  മൂപ്പർ ഉറപ്പിച്ചു ഇത് കല്യാണത്തിലെ അവസാനിക്കൂന്നു അമ്മാതിരി മെസ്സേജിങ് എന്നൊക്കെ . അങ്ങനെ പെണ്ണ് കാണലിന്റെ തലേ ദിവസം ഓൾടെ  ഒരു ചോദ്യം അല്ല ഇനി ഇങ്ങക്ക് എന്നെ ഇഷ്ടപ്പെടാതിരിക്കൊന്നു .. ഡിം തടിയുടെ പേരിൽ നഷ്ടമായ ആത്മവിശ്വാസം പതിന്മടങ്ങു ശക്തിയോടെ തിരിച്ചെടുത്തു ഞാൻ അതി ഗംഭീര ശബ്ദത്തിൽ ഇങ്ങനെ മൊഴിഞ്ഞു നോക്കട്ടെ height , weight  എല്ലാം നോക്കണ്ടേ . ജീവിതത്തിൽ അങ്ങനെ കുലുങ്ങി ചിരിച്ച സംഭവം അതിനു മുമ്പുണ്ടായിട്ടില്ല

അങ്ങനെ പോകാനുള്ള ഡ്രസ്സ് എടുത്തു നോക്കിയപ്പോഴാണ് അത് സ്റ്റിച്ചിങ് ശരിയല്ല എന്ന് മനസ്സിലായത് അങ്ങനെ അത് ടൈലറുടെ അടുത്ത കൊടുത്തു ശരിയാക്കി പെണ്ണ് കാണലിനിറങ്ങി ഏകദേശം 40km ദൂരമുണ്ട് വീട്ടിൽ നിന്ന് യാത്ര തുടങ്ങി കുറച്ച കഴിഞ്ഞപ്പോ പള്ളീൽ ബാങ്ക് കൊടുത്തു ഞാൻ പറഞ്ഞു നിസ്കരിച്ചിട്ട് പോവാന്നു എന്റെ ആ ശുഷ്‌കാന്തി കണ്ട അനിയൻ ശരിക്കും ഞെട്ടീന്നു തോന്നണു ആ പള്ളേടെ അടുത്ത നിന്ന് ഏകദേശം 10 മിനിറ്റ് മതി സ്ഥലമെത്താൻ പടച്ചോനോട് ശരിക്കുമോന്നു പ്രാർത്ഥിച്ചു വണ്ടീൽ കേറി ഏകദേശം ഗേറ്റ് എത്തിയപ്പോൾ ഇത് വരെ ഇല്ലാത്ത ഒരു നെഞ്ചിടിപ്പ് .. അതങ്ങനെ കൂടി കൂടി വന്നു

Thursday 2 November 2017

ഒരു പെണ്ണുകാണൽ

 

സുഹൃത്തിന്റെ  അനുഭവം (പൊലിപ്പിച് എഴുതുന്നെ ഉള്ളൂ 

 അങ്ങനെ പഠനം കഴിഞ്ഞു പിറ്റേന്നു  തുടങ്ങിയതാ ഉമ്മാന്റെ പിരി പിരി  പെണ്ണ് കെട്ടാൻ പറഞ്ഞ് ജോലി പോലും ആയിട്ടില്ല .. അവസാനം പൂഴിക്കടകൻ എടുക്കേണ്ടി വന്നു സ്ഥിര വരുമാനമുള്ള വല്ല ജോലിയും കിട്ടിയാൽ ഉടനെ കല്യാണം .. അങ്ങനെ ൧ വർഷത്തിന്റെ ഇടയിൽ ൩ ജോലി മാറി അവസാനം തരക്കേടില്ലാത്ത ഒരു കമ്പനീൽ  "പണിയും കിട്ടി "

മാസങ്ങൾ കഴിഞ്ഞു കല്യാണ കാര്യം പറയുമ്പോഴൊക്കെ വീടുപണിയുടെ കാര്യം പറഞ്ഞു നമ്മൾ ഉരുളൽ തുടങ്ങി . അങ്ങനെ അടിപടലം വീടുപണി ഒക്കെ തീർത്തു മിനുക്കി എടുത്തു ... പെണ്ണന്വേഷണം തുടങ്ങി . ഫോട്ടോ എടുത്തു കൊടുക്കാൻ പറഞ്ഞ അന്ന്  വൃത്തികേടായി പോയി എടുത്തും വന്നു .. അവരെ ബോധിപ്പിക്കാൻ ..

അങ്ങനെ ഇരിക്കെ അനിയൻ പഠിക്കുന്ന കോളേജിൽ നിന്ന് ഒരാലോചന , വീട്ടുകാർ കണ്ടു , പരസ്പരം ഇഷ്ടായി .. ഞാൻ നടക്കില്ലെന്നു പട്ടയവും പറഞ്ഞു .. പിന്നെ കളി ഉമ്മനോടല്ലേ നടക്കോ  ദേ വരുന്നു പഞ്ച് ഡയലോഗ് " ഞങ്ങൾ ഇത്രേം കഷ്ടപ്പെട്ട് കണ്ടു പിടിച്ചിട്ട് നിനക്ക് പറ്റിയില്ലേൽ പിന്നെ കിട്ടുന്നത് എടുത്തോ ന്നു ... 

അപ്പൊ പിന്നെ പേരൊക്കെ കിട്ടിയിട്ട് fb  തുറന്നു നോക്കിയില്ലേൽ മോശല്ലേ എന്ന് കരുതി ആളുടെ പ്രൊഫൈൽ ഒക്കെ കണ്ടുപിടിച്ചു ലോകത്തങ്ങനെ എല്ലാർക്കും ഉള്ള പേരല്ലാത്തോണ്ട് ഉടനെ തന്നെ കിട്ടി...  കല്യാണം കഴിഞ്ഞു ഇവളുടെ പേര് ആർക്കൊക്കെ പറഞ്ഞു കൊടുത്തിട്ടുണ്ടെലും രണ്ടു തവണ പറയേണ്ടതായുള്ള ഒരു ഭാഗ്യം എപ്പോഴും  ഈയുള്ളവനുണ്ടായിട്ടുണ്ട് 

അപ്പൊ പ്രൊഫൈൽ എടുത്തു നോക്കിയപ്പോ അതിൽ അതാ കാണൂന്നു ഓൾടെ ജന്മദിനം ആണ് അന്നെന്നു ഇനി കല്യാണം കഴിഞ്ഞാൽ പിന്നെ ഓൾക്കൊരു  സങ്കടം അന്നേരം തോന്നേണ്ട എന്ന് വെച്ചു ഒരു ആശംസയും അങ്ങയച്ചു , മെസ്സേജ് ഡെലിവർ ആയി എന്ന് സുക്കറണ്ണൻ പറഞ്ഞിട്ടും ഓളൊന്നും പറയുന്നില്ല , അതിന്റെ പിറ്റേന്നിന്റെ പിറ്റേന്ന് ഉണ്ട് ഉമ്മ പറയുന്നു അവർക്കാ കല്യാണത്തിൽ താത്പര്യമില്ലെന്ന് .. എന്റെ കിളി പോയി ആ മെസ്സേജ് അയക്കാൻ തോന്നിയ നിമിഷത്തെ പ്രാകി നാലഞ്ചു ദിവസം മുഖപുസ്തകം അടച്ചു വെച്ച് പ്രതിഷേധിച്ചു , എന്റെ ഒരു കസിൻ സിസ്റ്ററും ഈ ആലോചനയിൽ പങ്കാളി ആയി അവൾ പറഞ്ഞു ഇക്ക എന്തിനാ വെറുതെ അവളുടെ പുറകെ നടക്കുന്നത് ഒരല്പം തടി ഉണ്ടെന്നതൊഴിച്ചാൽ വേറൊരു കുഴപ്പവും ഇങ്ങൾക്കില്ലല്ലല്ലോ  ::::ഡിം :::: അതെന്റെ ആത്മ വിശ്വാസത്തിനേറ്റ വൻ അടിയായി പോയി .. തടി ഉള്ളോര്ക്കും ജീവിക്കണ്ടേ , ഒഴിയാൻ ഓള് പറഞ്ഞ കാരണവും അത് തന്നെ ആയിരുന്നു പോലും.. എന്റെ രക്തം തിളച്ചു .. മീശപിരിച്ചു ഞാൻ നീട്ടിയൊരു പ്രസ്താവന നടത്തി അതെ ഓൾക്ക് വല്ല ലൈനും ഉണ്ടാകുമെന്ന് .. ആ വിഷയം 
പൂർണമായി വിട്ടേക്കാൻ ഉമ്മനോടും പറഞ്ഞു ,  ഇനിയങ്ങോട്ട് ജിമ്മിൽ പോകും തടി കുറയ്ക്കും എന്നൊക്കെ പ്രതിജ്ഞ  ചെയ്തു ....അങ്ങനെ എല്ലാം ശുഭമെന്നു കരുതി ഇരിക്കുമ്പോഴാണ് ആ ശബ്ദം കേട്ടത് 

Sunday 12 April 2015

ഒരു അറേബ്യന്‍ പ്രണയകഥ..

സുഹൃത്തുക്കളെ ഈ കഥ തികച്ചും മോഷണമാണ് .. RT യിലെ റമീസ് മുഹമ്മദ്‌ എഴുതിയത് .. ഇത് ഇത് പോലെ അല്ലാതെ എഴുതിയാൽ ഇതിന്റെ കാതൽ ഇല്ലാതാകുമെന്ന് കരുതിയാണ് മോഷ്ടിക്കുന്നത് ... ക്ഷമിക്കുക ...  ഇതിതിലും നന്നായി എഴുതാൻ പറ്റുമെന്നു തോന്നുന്നില്ല .. നിങ്ങളുടെ കണ്ണുകളെ ഒരു പക്ഷെ ഈറനന്നയിചെക്കാം

here is the original writer .. well written dear.. its awesome

https://www.facebook.com/rameesmohamed.odakkal?fref=nf

*********************************************************************************


ഇത് ഒരു അതിമനോഹരപ്രണയകഥയാണ്.. എല്ലാ പ്രണയകഥകളെയും പോലെത്തന്നെ പ്രതിസന്ധികളിലും പ്രതിബന്ധങ്ങളിലും തകരാത്ത പ്രണയത്തിന്റെ കഥ.. പക്ഷെ പ്രണയം എന്നാല്‍ വിവാഹത്തിന് മുമ്പ് മാത്രം ഉണ്ടാവുന്ന ഒരു പ്രതിഭാസം ആണെന്നും പ്രതിസന്ധികള്‍ മറികടന്നു കൊണ്ട് വിവാഹത്തിലെത്തുന്നതോട് കൂടെ കഥയുടെ ക്ലൈമാക്സ് ആകുന്നു എന്നുമുള്ള ഒരു സ്റ്റീരിയോടൈപ്പ് ചിന്തയാണ് നിങ്ങളുടെ മനസ്സില്‍ ഇപ്പോള്‍ വന്നതെങ്കില്‍ അത് ആദ്യമേ ചവറ്റുകുട്ടയില്‍ എറിഞ്ഞു കൊള്ളുക.. കാരണം ഈ പ്രണയകഥയുടെ ക്ലൈമാക്സ് അല്ല വിവാഹം.. മറിച്ചു, വിവാഹം ഇതിന്റെ തുടക്കമാണ്.. നബിയുടെയും ഖദീജയുടെയും പുത്രി സൈനബും ഖദീജയുടെ അനന്തരവന്‍ അബുല്‍ ആസും തമ്മിലുള്ള ഒരു അതിമനോഹരപ്രണയകഥ.. ഒരു അറേബ്യന്‍ പ്രണയകഥ..!!
ഈ കഥ തുടങ്ങുന്നത് മുഹമ്മദ്‌, നബിയാകുന്നതിനും മുമ്പാണ്.. അല്‍ അമീന്റെ സൗന്ദര്യവും പുഞ്ചിരിയും ആവോളം പകര്‍ന്നു കിട്ടിയ, തന്റെ അമ്മായിയുടെ മകള്‍ കൂടിയായ സൈനബിനെ അബുല്‍ ആസ് ആദ്യം മുതലേ ഇഷ്ടപ്പെട്ടിരുന്നുവോ.. അതോ മക്ക മുഴുവന്‍ ബഹുമാനത്തോടെ മാത്രം കണ്ടിരുന്ന അല്‍ അമീന്റെ മകള്‍ എന്ന കാരണമോ.. എന്താണെന്നറിയില്ല.. എന്തായാലും അബുല്‍ ആസ് ആണ് അല്‍ അമീനോട് അങ്ങോട്ട്‌ പോയി മകളെ ആലോചിച്ചത്.. അദ്ദേഹം സൌമ്യമായി പുഞ്ചിരിച്ചു.. ഖുറൈഷി ഗോത്രത്തിലെ അറിയപ്പെടുന്ന കുടുംബത്തില്‍ പിറന്ന ഈ യുവകോമളനെ ആരാണ് മരുമകനായി ആഗ്രഹിക്കാത്തത്..?
"ഞാന്‍ അവളോട്‌ കൂടെ ഒന്ന് ചോദിക്കട്ടെ.."
അദ്ദേഹം സൈനബിനോട് കാര്യം അവതരിപ്പിച്ചു.. സുന്ദരമായ ആ വെളുത്ത കവിളുകള്‍ നാണത്താല്‍ ചുവന്നു തുടുത്തു.. ഇടംകണ്ണിട്ടു കൊണ്ട് പിതാവിനെ നോക്കി ഒരു പുഞ്ചിരി.. അതായിരുന്നു സൈനബിന്റെ മറുപടി.. തിഹാമയെയും യഥ്രീബിനെയും കോരിത്തരിപ്പിച്ച ഒരു പ്രണയകാവ്യം മരുഭൂമിയില്‍ മരുപ്പച്ച പോലെ രചിക്കപ്പെടുകായിരുന്നു അവിടം മുതല്‍...
അവര്‍ വിവാഹിതരായി.. മക്കയിലെ ഓരോ പ്രണയജോഡികളും അസൂയയോടെ നോക്കും വിധം ഉമ്മുല്‍ ഖുറാവിന്‍റെ മണലാരണ്യത്തില്‍ അവര്‍ പ്രണയത്തിന്റെ മലര്‍വ്വനികള്‍ തീര്‍ത്തു.. സൂര്യന്‍ കത്തിജ്ജ്വലിച്ചു നില്‍ക്കുന്ന മരുഭൂവിന്റെ ഗ്രീഷ്മത്തിലും പ്രണയത്തിന്‍റെ തണല്‍ അവര്‍ക്ക് കുളിരേകി.. ആ ദാമ്പത്യവല്ലരിയില്‍ രണ്ടു കുസുമങ്ങള്‍ വിരിഞ്ഞു.. അലിയും ഉമൈമയും..
പക്ഷെ കാര്യങ്ങള്‍ മാറിമറിഞ്ഞത് വളരെ പെട്ടെന്നാണ്.. ഒരിക്കലും അസ്വാരസ്യങ്ങള്‍ ഉണ്ടായിട്ടില്ലാത്ത അവരുടെ ജീവിതത്തില്‍ ആദ്യമായി കരിനിഴല്‍ വീഴ്ത്തിയത് ഒരു വെളിച്ചമായിരുന്നു.. 'മര്‍ദ്ദിതന്റെ പ്രാര്‍ത്ഥനക്കും ദൈവത്തിനുമിടയില്‍ മറയില്ല' എന്ന ആപ്തവാക്യത്തിന്റെ പുതുനിയോഗമായി, ഇരുണ്ട യുഗത്തെ സുവര്‍ണ്ണം ആക്കാന്‍ ദൈവം ദൌത്യം ഏല്‍പ്പിച്ച വിമോചകന്‍ സൈനബിന്റെ പിതാവാവുകയായിരുന്നു.. മക്കയുടെ വിഹ്വലതകള്‍ ജാഹിലിയ്യത്തിന്റെ കരിമ്പടം പുതച്ചുറങ്ങുന്ന ഒരു രാത്രിയുടെ ഏതോ യാമത്തില്‍, അല്‍ അമീന്‍ തപസ്സിന്റെ എഴുവാനങ്ങളും പിന്നിട്ട ഏതോ ഒരു നിമിഷത്തില്‍, ആയിരം വര്‍ണ്ണച്ചിറകുകള്‍ വീശി ഗബ്രിയേല്‍ മാലാഖ വന്നിറങ്ങിയ നിമിഷം മുതല്‍ മക്ക അനുഭവിച്ച മാറ്റങ്ങള്‍ സൈനബിന്റെയും അബുല്‍ ആസിന്‍റെയും കൂടി ആയിരുന്നു..
ശാമിലെ കച്ചവടം കഴിഞ്ഞു മടങ്ങിയെത്തിയ അബുല്‍ ആസിനെ കാത്തിരുന്നത് ആ ഞെട്ടിക്കുന്ന വാര്‍ത്തയാണ്. തന്റെ പ്രിയതമ തന്നോട് ആലോചിക്കുക പോലും ചെയ്യാതെ ഇസ്ലാമിനെ പുല്‍കിയിരിക്കുന്നു.. കാലങ്ങളായി മക്ക പാലിച്ചുപോന്ന ജീവിതവ്യവസ്ഥകള്‍ ഉപേക്ഷിച്ചിരിക്കുന്നു.. അവള്‍ അവനോടു എല്ലാം തുറന്നു പറഞ്ഞു.. ഹിറാഗുഹയിലെ നീരുറവ അവനിലും കുളിര് പകരുമെന്ന് കരുതിയ അവള്‍ക്ക് ആദ്യമായി അന്ന് അവന്റെ കാര്യത്തില്‍ കണക്കുകൂട്ടലുകള്‍ പിഴച്ചു..
"എന്നോട് ചോദിക്കാതെ നീ എന്തിനു ഈ തീരുമാനം എടുത്തു..?"
"സത്യം എന്ന് ഉറച്ചു വിശ്വസിക്കുന്ന കാര്യത്തില്‍ പെട്ടെന്ന് തീരുമാനം എടുത്തതാണോ ഞാന്‍ ചെയ്ത തെറ്റ്..? എനിക്കെങ്ങനെ എന്റെ പിതാവില്‍ അവിശ്വസിക്കാന്‍ കഴിയും? അദ്ദേഹം അല്‍ അമീനും അല്‍ സിദ്ധീഖും ആണെന്നും നുണ പറയാത്തവന്‍ ആണെന്നും നിങ്ങള്‍ക്കും അറിയാവുന്നതല്ലേ..? ഞാന്‍ മാത്രമല്ല, എന്റെ ഉമ്മയും സഹോദരിമാരും എന്റെ പിതാവിന്റെ പിതൃവ്യപുത്രന്‍ അലിയും നിങ്ങളുടെ മാതുലപുത്രന്‍ ഉസ്മാനും നിങ്ങളുടെ സുഹൃത്ത്‌ അബൂബക്കറും എല്ലാം ഇസ്ലാം സ്വീകരിചിട്ടുണ്ടല്ലോ.. പിന്നെ എന്താ?" സൈനബിന്റെ ശബ്ദം ഇടറിയോ..
"എന്തായാലും എന്റെ കാര്യത്തില്‍ തന്റെ പത്നിയെ തൃപ്തിപ്പെടുത്താന്‍ വേണ്ടി മാത്രം പിതാക്കളെയും പൂര്‍വ്വപിതാമാഹന്മാരെയും കുടുംബത്തെയും കാലങ്ങളായി മുറുകെപിടിച്ചു പോന്ന വിശ്വാസങ്ങളെയും എല്ലാം തള്ളിപ്പറഞ്ഞവന്‍ എന്ന് ജനം എന്നെ വിളിക്കുന്നത്‌ ഞാന്‍ ഇഷ്ട്ടപ്പെടുന്നില്ല.."
കവിളുകളില്‍ കണ്ണീരുകള്‍ ചാലിട്ടൊഴുകുന്ന തന്റെ പ്രിയതമയെ മാറോടു ചേര്‍ത്ത് അയാള്‍ ഒന്നുകൂടി പറഞ്ഞു.. "നിന്നെയും നിന്റെ പിതാവിനെയും ഞാന്‍ ഏറെ ഇഷ്ട്ടപ്പെടുന്നു.. ഞാനൊരിക്കലും ഖുറൈഷിപ്രഭുക്കന്മാര്‍ ചെയ്യുന്ന പോലെ നിന്റെ പിതാവിനെ അധിക്ഷേപ്പിക്കില്ല.. എങ്കിലും എനിക്കെന്റെ വിശ്വാസങ്ങള്‍ വലുതാണ്‌.. അതുപേക്ഷിക്കാന്‍ ഞാന്‍ തയ്യാറല്ല.. നീ എന്നെ മനസ്സിലാക്കുക.. എന്നോട് ക്ഷമിക്കുക.."
"എന്താണ് നീ ഈ പറയുന്നത്? ഞാന്‍ അല്ലാതെ പിന്നെ ആരാണ് നിന്നെ മനസ്സിലാക്കാനും നിന്നോട് ക്ഷമിക്കാനും ആയി ഇവിടെ ഉള്ളത്? എന്തൊക്കെ സംഭവിച്ചാലും നമ്മുടെ സ്നേഹത്തിനു അതൊന്നും പോറല്‍ ഏല്‍ക്കുന്നില്ലല്ലോ..? ഞാനെന്നും നിന്റെ കൂടെ ഉണ്ടാകും.. ഒരുനാള്‍ നീ സത്യത്തിലേക്ക് വരുമെന്ന്‍ തന്നെ ഞാന്‍ വിശ്വസിക്കുന്നു.."
-------------------
ഹിറയില്‍ കൊളുത്തിയ വിപ്ലവത്തിന്റെ തീനാളം ഗോത്രമേല്‍ക്കോയ്മയുടെ പാഴ്ദൈവങ്ങള്‍ക്ക് നേരെ ആളിക്കത്താന്‍ തുടങ്ങിയപ്പോള്‍, തങ്ങളെ അടിമകളാക്കി നിര്‍ത്തിയ ജാഹിലിയ്യത്തിന്റെ കരിനിയമങ്ങള്‍ക്കെതിരെ വിമോചനത്തിന്റെ മുദ്രാവാക്യം മുഴക്കി അടിയാളന്‍മാര്‍ ദൈവദൂതന്റെ കീഴില്‍ അണിനിരയ്ക്കാന്‍ തുടങ്ങിയപ്പോള്‍ മക്ക അക്ഷരാര്‍ത്ഥത്തില്‍ രണ്ടു ചേരികള്‍ ആവുകയായിരുന്നു.. അതില്‍ പരസ്പരം എതിര്‍പക്ഷത്ത് നിന്ന് കൊണ്ടും അഗാധമായി സ്നേഹിക്കുന്ന രണ്ടു പേര്‍.. അബുല്‍ ആസും സൈനബും.. പതിമൂന്നു വര്‍ഷങ്ങള്‍ അങ്ങനെ കടന്നു പോയി..
അപ്പോഴാണ്‌ മക്കയില്‍ നിന്നും മദീനയിലേക്ക് നിര്‍ബന്ധപലായനം- 'ഹിജ്റ' വരുന്നത്.. സൈനബിനു എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു. ജീവനേക്കാള്‍ താന്‍ സ്നേഹിക്കുന്ന ഭര്‍ത്താവിന്‍റെ കൂടെ നില്‍ക്കണോ അതോ ജീവശ്വാസത്തേക്കാള്‍ താന്‍ വിലമതിക്കുന്ന തന്റെ ആദര്‍ശത്തെ അനുസരിക്കണോ..? താന്‍ അബുല്‍ ആസിനെ ഉപേക്ഷിച്ചാല്‍ തനിക്കുണ്ടാവുന്ന വിഷമത്തേക്കാള്‍ അബുല്‍ ആസിനുണ്ടാവാന്‍ പോകുന്ന വിരഹവേദന ആയിരുന്നു അവളെ കൂടുതല്‍ കുഴക്കിയത്.. തന്റെയീ ധര്‍മ്മസങ്കടം അവള്‍ പിതാവിന്റെ മുന്നില്‍ അവതരിപ്പിച്ചു..
"പിതാവേ.. ഞാന്‍ ഒരിക്കലും എന്റെ ആദര്‍ശത്തെ കൈവെടിയില്ല.. പക്ഷെ എന്നെ അബുല്‍ ആസിന്റെ കൂടെ നില്‍ക്കാന്‍ അനുവദിക്കാമോ? എനിക്കൊരു ഇളവു നല്‍കാമോ? അബുല്‍ ആസ് ഇസ്ലാമിലേക്ക് വരും എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു.."
എന്നും നിയമത്തിലെ ഇളവുകള്‍ നിയമങ്ങള്‍ ആക്കുന്ന സുന്ദരപ്രത്യയശാസ്ത്രത്തിന്റെ വക്താവിന് അല്‍പ്പം പോലും ആലോചിക്കേണ്ടി വന്നില്ല.. ഒരു പുഞ്ചിരിയായിരുന്നു മറുപടി..
"നിനക്ക് വേണമെങ്കില്‍ നിന്റെ ഭര്‍ത്താവിന്റെയും കുഞ്ഞുങ്ങളുടെയും കൂടെ നില്‍ക്കാം.."
അങ്ങനെ അവിശ്വാസിയുടെ ഭാര്യ ആയി വിശ്വാസി ആയ സൈനബ് മക്കയില്‍ തന്നെ ജീവിച്ചു പോന്നു.. അബുല്‍ ആസിന്റെ കൂടെ തന്നെ ജീവിക്കാന്‍ അനുവാദം കിട്ടിയപ്പോള്‍ സൈനബില്‍ തിരതല്ലിയ ആനന്ദത്തിനു അതിരില്ലായിരുന്നു.. പക്ഷെ വെണ്ണക്കല്ലുകളിലെ കറുത്ത കുത്തുകള്‍ പോലെ എന്നും അബുല്‍ ആസിന്റെ അവിശ്വാസം അവളില്‍ ഒരു നൊമ്പരമായി നിലകൊണ്ടു.. അബുല്‍ ആസിനെ വിശ്വാസത്തിലേക്ക് കൊണ്ട് വരാന്‍ അവള്‍ ആവതും ശ്രമിച്ചെങ്കിലും പരാജയപ്പെടുകായിരുന്നു.. പക്ഷെ അവരുടെ പ്രണയം ഒരിക്കലും പരാജയപ്പെട്ടിട്ടുണ്ടായിരുന്നില്ല..
പക്ഷെ.... ഒരു വലിയ പരീക്ഷണം അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു..
ബദര്‍..!! ഫുര്‍ഖാന്‍ ഏടുകളില്‍ നിന്നും മണ്ണിലേക്കിറങ്ങുന്നു.. വിമോചനത്തിന്റെ ദൌത്യം ഏറ്റെടുത്ത പ്രത്യയശാസ്ത്രം അതിന്റെ പ്രഥമശത്രുക്കളുമായി അതിജീവനത്തിന്റെ യുദ്ധത്തില്‍ ഏര്‍പ്പെടാന്‍ പോകുന്നു.. ബദര്‍ യുദ്ധത്തെ പലരുടെയും കണ്ണിലൂടെ നാം നോക്കി കണ്ടിട്ടുണ്ട്.. നബിയുടെ, അബൂബക്കറിന്റെ, ഉമറിന്റെ, അലിയുടെ, ഹംസയുടെ, ബിലാലിന്റെ, അബൂഉബൈദയുടെ, അബൂഹുദൈഫയുടെ എന്തിനു ശത്രുസൈന്യാംഗങ്ങളില്‍ പെട്ട പലരുടെയും വരെ കണ്ണുകളിലൂടെ.. പക്ഷെ സൈനബിന്റെ കണ്ണിലൂടെ ആരെങ്കിലും ബദറിനെ നോക്കി കണ്ടിട്ടുണ്ടോ..? രണ്ടു സൈന്യങ്ങള്‍ ഏറ്റുമുട്ടാന്‍ പോകുമ്പോള്‍ അതിലൊന്നില്‍ തന്റെ പിതാവുണ്ട്.. മറുസൈന്യത്തില്‍ തന്റെ ഭര്‍ത്താവും.. ഒരുപക്ഷെ അബുല്‍ ആസ് അന്നാദ്യമായാവാം സൈനബ് ഒരുക്കികൊടുത്തതല്ലാത്ത വസ്ത്രങ്ങളും അലങ്കാരങ്ങളും അണിഞ്ഞു യാത്ര ചെയ്തത്.. സൈനബിനേറെ പ്രിയപ്പെട്ട രണ്ടുപേര്‍ നാളെ ബദറില്‍ മുഖാമുഖം ഏറ്റുമുട്ടാന്‍ പോകുന്നു..
ബദര്‍ രണഭൂമിയില്‍ നിന്നും കാതങ്ങളകലെ മക്കയിലെ ആ വീട്ടില്‍ നിന്നും തന്റെ രണ്ടു കുഞ്ഞുങ്ങളെയും മാറോടണക്കിപ്പിടിച്ചു കൊണ്ട് നബിപുത്രിയുടെ കണ്ഠനാളത്തില്‍ നിന്നും മാനത്തേക്കുയര്‍ന്ന നിലവിളികള്‍.....
"ദൈവമേ.. ആകാശഭൂമികളുടെ നാഥാ.. നാളത്തെ പ്രഭാതം ആരെയാണ് അനാഥയാക്കാന്‍ പോകുന്നത്? എന്നെയോ..... എന്റെ മക്കളെയോ.......??

*******************************************************************************************************************************
second Part 2

കാലത്തിന്റെ അനിവാര്യത തന്നെയായിരുന്നു അത്.. ചരിത്രത്തില്‍ ഇതിനു മുമ്പും എത്രയോ വമ്പന്മാര്‍, എത്രയോ ഉന്നതന്മാര്‍ എന്ന് അവകാശപ്പെട്ടവര്‍ ഇവ്വിധം നിലം പതിച്ചിട്ടുണ്ട്. നംറൂദ്, ഫറോവ, ഹാമാന്‍..... ഒരാള്‍ക്ക് വേണ്ടിയും ആകാശമോ ഭൂമിയോ കണ്ണീര്‍ വാര്‍ത്തിട്ടില്ല.. മക്കയുടെ പ്രമാണിക്കൂട്ടങ്ങളുടെ നേതാവ് അബൂജഹല്‍ രണ്ടു അന്‍സാരിപിള്ളേരുടെ വാള്‍മുനയില്‍ തീര്‍ന്നപ്പോള്‍ അവരിലേക്ക് ഒരുനാമം കൂടി എഴുതി ചേര്‍ക്കപ്പെടുക മാത്രമായിരുന്നു..
നീതിയുടെ പോരാളികള്‍ക്കായി മാലാഖമാരുടെ സൈന്യം മണ്ണിലിറങ്ങിയപ്പോള്‍ ബദറില്‍ ജയം മുസ്ലിംകള്‍ക്ക്.. "എത്രയെത്ര ചെറുസംഘങ്ങളാണ് അല്ലാഹുവിന്റെ അനുമതിയോടെ വന്‍സംഘങ്ങളെ ജയിച്ചടക്കിയത്.!!"
----------
സൈനബ് കാത്തിരിക്കുകയാണ്.. നിറകണ്ണുകളോടെ.. അവളുടെ ഹൃദയമിടിപ്പിന് ബദറിലെ കുതിരക്കുളമ്പടികളുടെ താളമാണ്.. വാര്‍ത്തയുമായി എത്തിയ ആളെ കണ്ടതും അവള്‍ ഓടി അയാളുടെ അടുത്തേക്ക് ചെന്നു..
"എന്റെ പിതാവിന് എങ്ങനെയുണ്ട്?"
"അദ്ദേഹം സുരക്ഷിതനാണ്. യുദ്ധം മുസ്ലിംകള്‍ ജയിച്ചു.."
"ദൈവത്തിനു സ്തുതി.." ഹൃദയത്തില്‍ ഒരു അഗ്നിനിറച്ചു കൊണ്ട്, വിറയാര്‍ന്ന ചുണ്ടുകളോടെ അവള്‍ വീണ്ടും ചോദിച്ചു.. "എന്റെ ഭര്‍ത്താവ്..?"
"അദ്ദേഹം ബന്ധിയാക്കപ്പെട്ടു. മോചനമൂല്യം നല്‍കിയാല്‍ വിട്ടയക്കപ്പെടും.."
"ദൈവമേ.... സര്‍വ്വലോകപരിപാലകാ... നിനക്കാകുന്നു സര്‍വ്വസ്തുതിയും... നന്ദി, ഒരായിരം നന്ദി...!!"
----------
മദീനയില്‍ ബദറിന്റെ ജേതാവ് ദൈവദൂതന്‍ മുഹമ്മദ്‌, ബന്ധികളെ മോചനമൂല്യം സ്വീകരിച്ചു വിട്ടയക്കുന്ന തിരക്കിലാണ്.. മക്കയുടെ നേതാക്കള്‍, ഉന്നതകുലജാതര്‍, പ്രമാണിമാര്‍ തങ്ങള്‍ ആട്ടിയോടിച്ചവന്റെ മുന്നില്‍, തങ്ങള്‍ മര്‍ദ്ദിച്ചവരുടെ, അടിമകള്‍ ആക്കിയവരുടെ മുന്നില്‍ കുനിഞ്ഞ ശിരസ്സുകളോടെ നില്‍ക്കുന്നു.. കാലത്തിന്റെ കാവ്യനീതി..!!
അടുത്തതായി തിളങ്ങുന്ന ഒരു മുത്തുമാല നബിയുടെ കയ്യിലെത്തി.. ഒരു നിമിഷം..! നബി സ്തബ്ദനായി അതിലേക്ക് തന്നെ നോക്കിനിന്നുപോയി..!! പതിയെ.. ആ മനോഹരനയനങ്ങള്‍ അശ്രുകണങ്ങളാല്‍ അവ്യക്തമായി..
"ഇതാരുടെ മോചനമൂല്യം ആണ്..?"
"അബുല്‍ ആസ് ഇബ്നു റബീഹ്.."
ഒരു തുള്ളി കണ്ണീര്‍ നബി പോലും അറിയാതെ അദ്ദേഹത്തിന്റെ കവിളുകളിലൂടെ ഒലിച്ചിറങ്ങി.. സഹാബികള്‍ക്ക് ഇത് ഞെട്ടലുണ്ടാക്കി.. താഇഫിന്റെ പീഡനങ്ങള്‍, മക്കയുടെ ക്രൂരതകള്‍, കുടല്‍മാലക്കടിയില്‍ കിടന്ന വേദനകള്‍ നനയ്ക്കാത്ത തങ്ങളുടെ നായകന്‍റെ നയനങ്ങള്‍ ഇതാ നിറഞ്ഞിരിക്കുന്നു..
"നബിയേ.. എന്ത് പറ്റി?"
ഇടറുന്ന ശബ്ദത്തോടെ നബി അത് പറഞ്ഞൊപ്പിച്ചു..
"ഇത്.... ഇതെന്‍റെ ഖദീജയുടെ മാലയാണ്..!!"
സമ്മിലൂനീ...... സമ്മിലൂനീ.......
ഖദീജ..! മുഹമ്മദിന്റെ പ്രിയപത്നി.. പ്രതിസന്ധികളില്‍ എന്നും നബിയ്ക്ക് താങ്ങും തണലുമായി നിന്നവള്‍.. അസ്ഥികളില്‍ കുളിര് പകരുന്ന ജ്വരതീക്ഷ്ണതയില്‍ തനിക്ക് പുതപ്പേകിയവള്‍, തന്റെ വിഹ്വലതകളില്‍ എന്നും തന്റെ മടിത്തട്ട് തലയിണയാക്കി തന്നവള്‍, സമ്പന്നതയുടെ മടിത്തട്ടില്‍ നിന്നും തന്നെ വിശ്വസിച്ചു ശിഅബു അബീത്വാലിബിന്റെ പട്ടിണിയിലേക്ക് ഇറങ്ങി വന്നവള്‍.. മരണപ്പെടുന്നതിനു മുമ്പ് ഖദീജ സൈനബിനു നല്‍കിയ അവരുടെ മാലയാണ് ഇപ്പോള്‍ വീണ്ടും തന്‍റെ കണ്മുന്നില്‍ എത്തിയിരിക്കുന്നത്.. മദീനയില്‍, ബദറിന്റെ വിജയം ആഹ്ലാദം പകരുന്ന ആ സായാഹ്നത്തില്‍ ഓര്‍മ്മകള്‍ ഇരമ്പുകയായിരുന്നു.. അന്ന്, അവിടെ കൂടി നിന്ന ഓരോ ആളും നബിക്കൊപ്പം ആ വിരഹവേദന അറിഞ്ഞു..
"എന്റെ പ്രിയ സഹചരന്മാരെ.. നിങ്ങളില്‍ എല്ലാവര്‍ക്കും, നിങ്ങളിലെ അവസാനത്തെ ആള്‍ക്ക് വരെ സമ്മതം ആണെങ്കില്‍.. പൂര്‍ണ്ണസമ്മതമാണെങ്കില്‍ മാത്രം.. ഞാനീ മാല എന്റെ മകള്‍ക്ക് തന്നെ തിരികെ നല്‍കിക്കോട്ടേ?
അവര്‍ക്ക് ഉത്തരം നല്‍കാന്‍ അല്‍പ്പം പോലും സംശയിക്കേണ്ടി വന്നില്ല.. നബിയുടെ വേദന ആവാഹിച്ച മനസ്സുകള്‍ കൂട്ടമായി മറുപടി നല്‍കി.. "തീര്‍ച്ചയായും നബിയെ.. അത് തിരികെ നല്‍കിയാലും.."
അബുല്‍ ആസ് മോചിതനായി.. തിരിച്ചയക്കും മുമ്പ് നബി അദ്ദേഹത്തെ മാറ്റി നിര്‍ത്തി സ്വകാര്യമായി ഒരു കാര്യം അദ്ദേഹത്തോട് പറഞ്ഞു..
"ഞങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ വന്നതോട് കൂടി നീയിപ്പോള്‍ ഇസ്ലാമിന്റെ തന്നെ ശത്രു ആയി മാറിയിരിക്കുന്നു.. ഒരു മുസ്ലിമിന് ഭര്‍ത്താവായിരിക്കാന്‍ നീയിപ്പോള്‍ യോഗ്യനല്ലാതായിരിക്കുന്നുവല്ലോ.. അതിനാല്‍ സൈനബിനോട് മദീനയില്‍ ഇസ്ലാമികസമൂഹത്തോടൊപ്പം ചേരാന്‍ ഞാന്‍ ആവശ്യപ്പെട്ടിരിക്കുന്നു എന്ന വിവരം അവളെ അറിയിക്കുക.."
നെഞ്ഞില്‍ അതിശക്തമായ ഒരു പ്രഹരം കിട്ടിയത് പോലെയായിരുന്നു ആ വാക്കുകള്‍ അബുല്‍ ആസിനു.. പക്ഷെ അദ്ദേഹം മറുത്തൊന്നും പറഞ്ഞില്ല.. കുനിഞ്ഞ ശിരസ്സുമായി അയാള്‍ മദീന വിട്ടു..
----------
മക്കയുടെ അതിര്‍ത്തിയില്‍ അബുല്‍ ആസിന്റെ വരവും കാത്തു ആകാംക്ഷയോടെ നില്‍ക്കുകയാണ് സൈനബ്.. ഒടുവില്‍ അതാ.. മരുഭൂമിയില്‍ ദൂരെ പൊട്ടു പോലെ അവള്‍ക്കവനെ കാണാം.. മുഖത്ത് ആശങ്ക മാറി പുഞ്ചിരി നിറഞ്ഞു..
പക്ഷെ.. പ്രതീക്ഷിച്ച പോലെ ഒന്നും ഉണ്ടായില്ല. അബുല്‍ ആസ് അവളെ വാരിപ്പുണര്‍ന്നില്ല.. മുഖത്ത് ചുടുചുംബനങ്ങള്‍ നല്‍കിയില്ല.. ആ മാല അവളുടെ കയ്യില്‍ വച്ച് കൊടുത്തു അവന്‍ അവളോട്‌ അവളുടെ പിതാവ് പറയാന്‍ ആവശ്യപ്പെട്ട കാര്യം മാത്രം പറഞ്ഞു.. ഒരുതരം നിര്‍വ്വികാരതയോടെ...
സൈനബ് ഒന്നും പറഞ്ഞില്ല.. എത്ര പെട്ടെന്നാണ് ദുഃഖവും സന്തോഷവും എല്ലാം മാറി മാറി മറിയുന്നത്.. നിര്‍വ്വികാരരായി, നിശബ്ദരായി അവര്‍ വീട്ടിലേക്ക് തിരിച്ചുനടന്നു.. ഒരുനാള്‍ അവര്‍ പ്രണയത്തിന്റെ മലര്‍വനികള്‍ തീര്‍ത്ത മക്കയുടെ വഴിത്താരകളിലൂടെ പ്രണയശൂന്യതയുടെ ഭാരവും ഹൃദയത്തിലേറ്റി.. അവര്‍ ഒന്നും പരസ്പരം സംസാരിച്ചില്ല.. അവരുടെ ഹൃദയങ്ങള്‍ പരസ്പരം സംസാരിക്കുന്നുണ്ടായിരുന്നു..
സൈനബ്... അവളുടെ ചിന്തകള്‍.. ആദര്‍ശത്തോടുള്ള പ്രണയവും പ്രിയതമനോടുള്ള പ്രണയവും തമ്മില്‍ ഹൃദയരണാങ്കണത്തില്‍ പോരാടിയ നിമിഷങ്ങള്‍.. ഒടുവില്‍ അതിലൊരു പ്രണയം അവിടെ പരാജയപ്പെട്ടു വീണു, മരിച്ചില്ലെങ്കിലും... സൈനബ് മദീനയിലേക്ക് പോകാന്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു..
വീട്ടിലെത്തിയ ശേഷം തന്റെ രണ്ടു മക്കളെയും കൂട്ടി യാത്ര പുറപ്പെടും മുമ്പ് വീണ്ടും അവള്‍ അവനെ വിളിച്ചു..
"എന്നെ തനിച്ചു വിടുകയാണോ?"
"ഞാനല്ല.. നീയാണല്ലോ എന്നെ തനിച്ചാക്കി പോകുന്നത്.."
"ഇനിയും നിനക്ക് ബോധ്യമായില്ലേ.. ഇനിയെങ്കിലും സത്യത്തിലേക്ക്, ഇസ്ലാമിലേക്ക് വന്നുകൂടെ?"
ഇക്കുറിയും പരാജയമായിരുന്നു ഫലം.. സൈനബ് നടന്നു.. അവസാനകണ്ണീര്‍ത്തുള്ളിയും അവിടെ ഉപേക്ഷിച്ച് അങ്ങ് ദൂരേക്ക്.. ഇസ്ലാം വിജയത്തിന്റെ വെന്നിക്കൊടി നാട്ടിയ നാട്ടിലേക്ക്.. വാതില്‍ക്കല്‍ നിന്ന് കൊണ്ട് ദുഃഖഭാരത്താല്‍ വിങ്ങിപൊട്ടി നില്‍ക്കുന്ന അബുല്‍ ആസ് സൈനബ് മക്കയുടെ ഏതോ തെരുവിന്റെ തിരിവില്‍ മറയുവോളം അവളെ നോക്കി നിന്നിരിക്കണം.. അവള്‍ ഇടയ്ക്ക് തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.. താന്‍ കൂടെ പോകുമെന്ന് അവള്‍ അപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ..? ഒടുവില്‍ കണ്ണില്‍ നിന്നും അവള്‍ പൂര്‍ണ്ണമായും മറഞ്ഞപ്പോള്‍ അയാള്‍ വീട്ടിനകത്തേക്ക് കയറിപ്പോയി.. ആ വീട്ടില്‍ ഇനി സൈനബില്ല, സൈനബിന്റെ പ്രണയവും..
"പിരിയുന്നു രേണുകേ..... നാം രണ്ടു പുഴകളായ്‌........ ഒഴുകിയകലുന്നു നാം പണയശ്യൂന്യം.........."
---------------------------
(തുടരും..)

********************************************************************************************************************************
Part #3

പുലര്‍ക്കാലം.. ഫജര്‍ ബാങ്ക് കൊടുക്കാന്‍ സമയമാവുന്നതേയുള്ളൂ.. മദീന ശാന്തമായുറങ്ങുകയാണ്..
വാതിലില്‍ ശക്തിയായ ഒരു മുട്ടല്‍ കേട്ടു ഞെട്ടലോടെയാണ് സൈനബ് എഴുന്നേറ്റത്.. ആരാണ് ഈ അസമയത്ത്? വാതില്‍ തുറന്നു നോക്കിയ സൈനബിനു തന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല..
അബുല്‍ ആസ്..!!
ദൈവമേ.. ഒടുവില്‍ കാത്തിരിപ്പിന് വിരാമം ആവുകയാണോ? ഹബ്ബാറിന്റെ ദ്രോഹങ്ങളും മറികടന്നു മദീനയില്‍ എത്തിയത് മുതല്‍ ഇന്ന് വരെ കഴിഞ്ഞ ആറു വര്‍ഷങ്ങള്‍.. അതെ, നീണ്ട ആറു വര്‍ഷങ്ങളില്‍ ഓരോ നിമിഷവും അവള്‍ കാത്തിരുന്നത് ഈയൊരു നിമിഷത്തിനായാണ്.. അബുല്‍ ആസ് ഇസ്ലാമിലേക്ക്, അതുവഴി വീണ്ടും തന്നിലേക്ക് വരുന്ന ദിവസത്തിനായി.. ഒരിക്കലും അവര്‍ മറ്റൊരു വിവാഹത്തിന് തയ്യാറായില്ല.. തന്റെ കുഞ്ഞുങ്ങള്‍ മാത്രമുള്ള ഒരു ലോകത്ത് അബുല്‍ ആസിന്റെ ഓര്‍മ്മകളുമായി കഴിയാനായിരുന്നു അവള്‍ക്ക് താല്‍പ്പര്യം.. അവള്‍ക്കുറപ്പായിരുന്നു ഒരുനാള്‍ അവന്‍ വരുമെന്ന്.. ഇപ്പോഴിതാ തന്റെ കണ്മുന്നില്‍ അവന്‍ വീണ്ടും...
പക്ഷെ മനസ്സില്‍ തിരതല്ലിയ ആഹ്ലാദത്തിനു നിമിഷങ്ങളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ.. അബുല്‍ ആസ് മുസിം ആയോ മുഹാജിര്‍ ആയോ വന്നതല്ല, മറിച്ചു അഭയം തേടി വന്നതാണത്രെ..
മക്കയില്‍ നിന്നും മദീനവഴി ശാമിലേക്ക് ഒരു കച്ചവടസംഘവുമായി പോവുകയായിരുന്നു അബുല്‍ ആസ്.. തങ്ങളുടെ നാട്ടിലൂടെ ചരക്കുകളുമായി സഞ്ചരിക്കുകയായിരുന്ന ശത്രുഭടനെ കണ്ട മദീനയിലെ സൈനികര്‍ സംഘത്തെ തടഞ്ഞു നിര്‍ത്തി.. അവര്‍ കച്ചവടച്ചരക്കുകള്‍ പിടിച്ചെടുത്തു.. പക്ഷെ അബുല്‍ ആസ് എങ്ങനെയോ അതിസമര്‍ത്ഥമായി അവരുടെ കണ്ണ് വെട്ടിച്ചു അവിടെ നിന്നും ഓടി രക്ഷപ്പെട്ടു..
അയാള്‍ക്ക് അഭയം അന്വേഷിച്ചു ചെല്ലാന്‍ മറ്റൊരു വീടുണ്ടായിരുന്നില്ല, മറ്റൊരു ആളുണ്ടായിരുന്നില്ല മദീനയില്‍.. അങ്ങനെ ആറു വര്‍ഷങ്ങള്‍ക്ക് ശേഷം കാലം അബുല്‍ ആസിനെ വീണ്ടും സൈനബിന്റെ മുന്നില്‍ എത്തിച്ചു.. ഭര്‍ത്താവായിട്ടല്ല, അഭയാര്‍ഥിയായിട്ട്..!
സൈനബിന്റെ ഉള്ളില്‍ മൊട്ടിട്ട സന്തോഷം എത്ര പെട്ടെന്നാണ് ഇല്ലാതായത്.. എങ്കിലും അവള്‍ അത് പുറത്തു കാണിച്ചില്ല..
"ഭയക്കേണ്ട.. അലിയുടെയും ഉമൈമയുടെയും പിതാവേ, എന്റെ മാതുലപുത്രാ.. സൈനബിന്റെ വീട്ടിലേക്ക് സ്വാഗതം.."
----------
ഫജര്‍ നമസ്കാരത്തിനു സലാം വീട്ടിയതും മസ്ജിദുന്നബവിയിലെ ജനകൂട്ടത്തിന്‍റെ പിറകില്‍ നിന്നും ഉച്ചത്തിലൊരു സ്ത്രീശബ്ദം..
"അബുല്‍ ആസ് ഇബ്നു റബീഇനെ ഞാന്‍ സ്വന്തന്ത്രനാക്കിയിരിക്കുന്നു..."
ശബ്ദം കേട്ടു നബി തിരിഞ്ഞു നോക്കി...
"ഞാനിപ്പോള്‍ കേട്ട ശബ്ദം നിങ്ങളും കേട്ടുവോ?"
"അതെ പ്രവാചകരെ, ഞങ്ങളും കേട്ടു.." ഏവര്‍ക്കും ആകാംക്ഷയായി..
സൈനബ് എഴുന്നേറ്റു.. എല്ലാ ദൃഷ്ടികളും ഇപ്പോള്‍ നബിപുത്രിയുടെ മേലെയാണ്..
"അബുല്‍ ആസ് എന്റെ മാതുലപുത്രന്‍ ആണ്. എന്റെ കുട്ടികളുടെ പിതാവും.. ഞാന്‍ അദ്ദേഹത്തെ സ്വതന്ത്രനാക്കിയതായി പ്രഖ്യാപിക്കുന്നു..".. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും, അവര്‍ അപകടകാരികള്‍ അല്ലെങ്കില്‍ സ്വതന്ത്രരാക്കാന്‍ ഏവര്‍ക്കുമുള്ള അവകാശം ഉപയോഗപ്പെടുത്തുക മാത്രമായിരുന്നു സൈനബ്..
കാര്യങ്ങള്‍ വ്യക്തമായി പഠിച്ച ശേഷം നബി എഴുന്നേറ്റു നിന്നു..
"അല്ലയോ ജനങ്ങളെ.. ആ മനുഷ്യന്‍ എന്റെ മകളുടെ ഭര്‍ത്താവ് ആയിരുന്ന കാലത്തോളം എനിക്കെന്നും ഒരു നല്ല മരുമകന്‍ ആയിരുന്നു. എനിക്കദ്ദേഹത്തെ നന്നായി അറിയാം.. അദ്ദേഹം ഒരിക്കലും വാക്ക് ലംഘിക്കാറുണ്ടായിരുന്നില്ല, കളവു പറയുന്നവനുമല്ല, അയാള്‍ അപകടകാരിയുമല്ല.. അതിനാല്‍ നിങ്ങള്‍ക്ക് സമ്മതം ആണെങ്കില്‍ അദ്ദേഹത്തിന്റെ കച്ചവടചരക്കുകളുമായി അദ്ദേഹത്തെ ഞാന്‍ നാട്ടിലേക്ക് തന്നെ തിരിച്ചയക്കാം.. അതല്ല, നിങ്ങള്‍ക്ക് സമ്മതം അല്ലെങ്കില്‍, അത് നിങ്ങളുടെ തീരുമാനത്തിനു വിടുന്നു.. ഞാന്‍ നിങ്ങളെ കുറ്റപ്പെടുത്തില്ല.."
പുഞ്ചിരി തൂകി അവര്‍ ഒരേ സ്വരത്തില്‍ മറുപടി നല്‍കി.. "പ്രവാചകരേ, അദ്ദേഹത്തെ അദ്ദേഹത്തിന്റെ സമ്പത്തുമായി തിരിച്ചയക്കുക"... നബിയെ പോലെ തന്നെ കരുണാര്‍ദ്രമനസ്‌കരായ അനുയായികള്‍ അതല്ലാതെ വേറെ എന്ത് മറുപടി പറയാന്‍..?
നബി സൈനബിനെ നോക്കി വിളിച്ചു പറഞ്ഞു.. "സൈനബ്.. നീ സ്വതന്ത്രനാക്കിയവനെ ഞങ്ങളും സ്വതന്ത്രനാക്കിയിരിക്കുന്നു.."
ശേഷം നബി പതിയെ സൈനബിന്റെ അടുത്തേക്ക് നടന്നു.. എന്നിട്ട് അവളോട് മാത്രമായി പറഞ്ഞു.. "അവനോടു നല്ല രീതിയില്‍ വര്‍ത്തിക്കുക.. അവന്‍ നിന്റെ മാതുലപുത്രന്‍ ആണ്, നിന്റെ കുഞ്ഞുങ്ങളുടെ പിതാവുമാണ്.. പക്ഷെ.... നിന്റെ ഭര്‍ത്താവല്ല.. അവന്‍ നിനക്ക് വിലക്കപ്പെട്ടവനാണ്.. അതിനാല്‍ ഭര്‍ത്താവ് എന്ന രീതിയില്‍ നിന്നെ സമീപിക്കുന്നതിനെ സൂക്ഷിക്കുക.. ക്ഷീണം മാറിയതും അവനെ തിരിച്ചയക്കുക.."
വിനയാന്വിതയായി സൈനബ് മറുപടി നല്‍കി.. "അതെ പിതാവേ, താങ്കള്‍ പറയുന്നത് ഞാന്‍ അനുസരിക്കുന്നു.."
----------
താനിപ്പോഴും അഭയാര്‍ഥി ആണെന്ന് കരുതി ഭയന്നിരിക്കുകയായിരുന്ന അബുല്‍ ആസിനോട് സൈനബ് കാര്യങ്ങളെല്ലാം വിശദീകരിച്ചു.. അവനു വേണ്ട പരിചരണങ്ങള്‍ എല്ലാം നല്‍കി..
ഈ നിമിഷങ്ങളില്‍ എപ്പോഴെങ്കിലും ആരെങ്കിലും സൈനബിന്റെ ഭാഗത്ത്‌ നിന്നൊന്നു ചിന്തിച്ചു നോക്കിയിട്ടുണ്ടോ? കൂടെ ഉള്ള ആ മനുഷ്യന്‍ ഈ ജീവിതകാലത്തിനിടയ്ക്ക് തന്റെ മനസ്സും ശരീരവും സ്വന്തമാക്കിയ ഒരേയൊരു പുരുഷനാണ്.. അവരൊരുമിച്ചു കണ്ട സ്വപ്‌നങ്ങള്‍, പ്രണയിച്ചു തീരാത്ത അവരുടെ ജീവിതം. ആകാശത്തിന്റെ ഉയരത്തില്‍, സമുദ്രങ്ങളുടെ ആഴത്തില്‍ പരസ്പരം സ്നേഹിച്ചത്.. അബുല്‍ ആസ് സൈനബിന്റെ മാതുലപുത്രന്‍ ആണ്, അബുല്‍ ആസ് സൈനബിന്റെ കുഞ്ഞുങ്ങളുടെ പിതാവാണ്.. പക്ഷെ..... അബുല്‍ ആസ് സൈനബിന്റെയല്ല, സൈനബ് അബുല്‍ ആസിന്റെയുമല്ല.. ഹൃദയരണാങ്കണത്തില്‍ ഇരുപ്രണയങ്ങളും തമ്മില്‍ എത്ര തവണ പോരാടിയിട്ടുണ്ടാവും..? പക്ഷെ അപ്പോഴെല്ലാം മുമ്പ് പരാജയപ്പെട്ട അതേ പ്രണയം തന്നെ വീണ്ടും വീണ്ടും പരാജയപ്പെട്ടു.. അതെ, സൈനബിനതറിയാം.. അബുല്‍ ആസ് സൈനബിന്റെയല്ല, സൈനബ് അബുല്‍ ആസിന്റെയുമല്ല..!!
"നിനക്ക് ഞങ്ങളെ എല്ലാവരെയും നഷ്ട്ടപ്പെടുന്നില്ലേ? ഇപ്പോഴും സത്യം മനസ്സിലാക്കുന്നതില്‍ നിന്നും നിന്നെ തടയുന്നതെന്താണ്? ഇനിയെങ്കിലും ഇസ്ലാം സ്വീകരിച്ചു കൂടെ?"
എന്നത്തേയും പോലെ അന്നും ആ ശ്രമം പരാജയപ്പെട്ടു.. അവളോട്‌ നന്ദി പറഞ്ഞുകൊണ്ട് തന്റെ സമ്പത്തുമായി അബുല്‍ ആസ് മക്കയിലേക്ക് തന്നെ തിരിച്ചു പോയി.. നിമിഷാര്‍ദ്ധമെങ്കിലും വീണ്ടും സ്വപ്നങ്ങളുടെ കൂമ്പാരം നല്‍കിയ ശേഷം അത് തച്ചുടച്ചു കൊണ്ട് വീണ്ടും അവന്‍ പോയി.. സൈനബ് എന്നത്തേയും പോലെ തനിച്ചായി..
----------
"ഹേ ജനങ്ങളെ.. ഇതാ നിങ്ങളുടെ സമ്പത്ത്.. എല്ലാം ഉണ്ടോ എന്നും എന്തെങ്കിലും നഷ്ട്ടപ്പെട്ടിട്ടുണ്ടോ എന്നും പരിശോദിക്കുക.."
മക്കയിലെത്തിയ ശേഷം തടിച്ചു കൂടിയ ജനങ്ങളോടായി, ആ സമ്പത്തിന്റെ അവകാശികളോടായി അബുല്‍ ആസ് വിളിച്ചു ചോദിച്ചു..
"ഇല്ല അബുല്‍ ആസ്.. ഒന്നും നഷ്ട്ടപ്പെട്ടിട്ടില്ല.. താങ്കള്‍ക്ക് നന്ദി.."
അബുല്‍ ആസിന്റെ ശബ്ദം ഉയര്‍ന്നു.. ചൂണ്ടുവിരല്‍ മേലോട്ടുയര്‍ത്തി കൊണ്ട് അയാള്‍ അവരോടു വിളിച്ചു പറഞ്ഞു..
"അബുല്‍ ആസ് മക്കക്കാരുടെ സമ്പത്തുമായി കടന്നു കളഞ്ഞു എന്ന് നിങ്ങളില്‍ ആരും ഇനി പറയാതിരിക്കട്ടെ. അഭയാര്‍ഥി ആയപ്പോള്‍ ഭയം കൊണ്ട് അബുല്‍ ആസ് തന്റെ വിശ്വാസങ്ങളെ ഉപേക്ഷിച്ചു എന്നും നിങ്ങളാരും ചിന്തിക്കാതിരിക്കട്ടെ.. അബുല്‍ ആസ് ഇപ്പോള്‍ സ്വതന്ത്രനാണ്.. നിങ്ങളുടെ ആരുടേയും ഒരു തരിസമ്പത്ത് എന്റെ കയ്യിലില്ല.. അതിനാല്‍ അഭിമാനത്തോടെ തന്നെ ഞാനിതാ പ്രഖ്യാപിക്കുന്നു....
അശ്ഹദു അന്‍ ലാ ഇലാഹ ഇല്ലല്ലാഹ്..
വ അശ്ഹദു അന്ന മുഹമ്മദറസൂലുല്ലാഹ്..!!"
ഇരുപതു വര്‍ഷങ്ങള്‍ ഒരു സ്ത്രീയുടെ തുടര്‍ച്ചയായുള്ള പ്രാര്‍ത്ഥനയ്ക്ക് ആകാശഭൂമികളുടെ നാഥന്‍ ഉത്തരം നല്‍കിയ നിമിഷം.. മക്കയുടെ മണല്‍ത്തരികള്‍ വരെ കോരിത്തരിച്ചു പോയ നിമിഷം.. അബുല്‍ ആസ് മുസ്ലിമായിരിക്കുന്നു..!!
അബുല്‍ ആസ് കുതിരയുടെ കടിഞ്ഞാണ്‍ തിരിച്ചു.. വീണ്ടും മദീനയിലേക്ക്..!
കുതിച്ചുപായുന്ന ആ അശ്വാരൂഢന്‍റെ മുഖത്ത് ഇപ്പോള്‍ എന്തെല്ലാം ഭാവങ്ങളാണ്.. ഒരു വിപ്ലവകാരിയുടെ വീര്യമുണ്ട്, ഒരു പോരാളിയുടെ ശൂര്യമുണ്ട്.. പിന്നെ... ഒരു ഭര്‍ത്താവിന്റെ പ്രണയമുണ്ട്.. അത് സൈനബിനുള്ളതാണ്.. സൈനബിനു മാത്രം..
അദ്ദേഹം വീണ്ടും മദീനയിലെത്തി. അബുല്‍ ആസ് കിതക്കുന്നുണ്ടായിരുന്നു.. മദീനയിലെ തെരുവുകളില്‍ ആ കണ്ണുകള്‍ നബിയെ പരതുകയായിരുന്നു.. നബി തെരുവുകളില്‍ ആണുണ്ടാവുക.. അയാള്‍ക്കതറിയാം.. ഒടുവില്‍ അദ്ദേഹം നബിയെ കണ്ടെത്തി.. നബിയുടെ കൈകള്‍ തന്‍റെ മാറോടു ചേര്‍ത്ത് കൊണ്ട് അബുല്‍ ആസ് ഇസ്ലാമിന്റെ ആ മുദ്രാവാക്യം വീണ്ടും വിളിച്ചു പറഞ്ഞു..
നബിക്ക് തന്റെ കണ്ണീരിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല.. തന്റെ മകളുടെ ആ ഇഷ്ടത്തെ നബി വാരിപ്പുണര്‍ന്നു.. ഒട്ടും സമയം കളഞ്ഞില്ല.. അബുല്‍ ആസ് വീണ്ടും ചോദിച്ചു..
"ഞാനിപ്പോള്‍ സൈനബിനു അനുവദനീയം ആണോ? എനിക്കവളെ വീണ്ടും പരിണയിക്കാമോ?
കവിളുകളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണീരിലും അണപല്ലുകള്‍ കാണെ നബി പുഞ്ചിരിച്ചു.. എന്നിട്ട് വലംകൈ കൊണ്ട് അബുല്‍ ആസിന്റെ ഇടം കയ്യില്‍ മുറുകെ പിടിച്ചു.. ജനങ്ങള്‍ ആഹ്ലാദത്തോടെ നോക്കി നില്‍ക്കുന്നതിന്റെ ഇടയിലൂടെ മദീനയിലെ ഇടവഴികളിലൂടെ തന്റെ മരുമകന്റെ കയ്യും പിടിച്ചു ആ പിതാവ് നടന്നു.. സൈനബിന്റെ വീട്ടിലേക്ക്....
----------
പുഞ്ചിരിച്ചു കൊണ്ട് നില്‍ക്കുന്ന നബിയെയും അബുല്‍ ആസിനെയും കണ്ടു അമ്പരന്നു നില്‍ക്കുകയാണ് സൈനബ്..
"സൈനബ്.. നിന്റെ പ്രാര്‍ത്ഥന ദൈവം കേട്ടിരിക്കുന്നു.. അബുല്‍ ആസ് മുസ്ലിമായിരിക്കുന്നു.. അവന്‍ നിന്നെ വീണ്ടും വിവാഹം ആലോചിച്ചിരിക്കുന്നു.. അല്ലയോ എന്റെ മകളെ, അവനെ വിവാഹം കഴിക്കാന്‍ നിനക്ക് സമ്മതമാണോ?"
ഇരുപതു വര്‍ഷങ്ങള്‍ക്ക് മുമ്പ് ആ പിതാവ് മകളോട് ചോദിച്ച അതേ ചോദ്യം.. പടിഞ്ഞാറ് അസ്തമിച്ച സൂര്യന്‍ സൈനബിന്റെ കവിളിലാണോ ഉദിച്ചത്? ആ വെളുത്ത കവിളുകള്‍ നാണത്താല്‍ ചുവന്നു തുടുത്തു.. സൈനബ് വീണ്ടും ഇരുപതു വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ആ കൊച്ചു പെണ്‍കുട്ടി ആവുകയായിരുന്നു..!
അന്ന്, നക്ഷത്രങ്ങള്‍ കൊണ്ട് അലങ്കരിക്കപ്പെട്ട ആകാശപ്പന്തലിനു കീഴില്‍, മുഹാജിറുകളും അന്‍സാരികളും പ്രാര്‍ത്ഥനയുടെ പൂക്കള്‍ വര്‍ഷിക്കുന്നതിന്‍റെ നടുവില്‍, മദീനയുടെ ഭരണാധികാരിയുടെ കാര്‍മ്മികത്വത്തില്‍, ദൈവദൂതന്റെ ഇടതും വലതുമായി അദ്ദേഹത്തിന്റെ ശരീരത്തോട് ചേര്‍ന്ന് നിന്ന ആ നിമിഷത്തില്‍ അബുല്‍ ആസ് വീണ്ടും സൈനബിന്റെ ആയി.. സൈനബ് അബുല്‍ ആസിന്റെയും..!! മക്കയില്‍ വച്ച് ഇടയ്ക്കെപ്പോഴോ എഴുതി നിര്‍ത്തേണ്ടി വന്ന ആ പ്രണയകാവ്യം അവര്‍ക്കിനി മദീനയുടെ മണ്ണില്‍ എഴുതിത്തുടങ്ങണം.. അതിനി കൂടുതല്‍ സുന്ദരമാവും.. ജാഹിലിയ്യത്തിലെ പ്രണയത്തേക്കാള്‍ സുന്ദരമായ ഇസ്ലാമിലെ പ്രണയത്തിന്റെ അതിമനോഹരകാവ്യമാവും..
----------
പക്ഷെ കാലം അതിന്റെ ചെപ്പില്‍ അവര്‍ക്കായി ഒരുപാട് മുത്തുകള്‍ സൂക്ഷിച്ചു വച്ചിട്ടുണ്ടായിരുന്നില്ല.. ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും സൈനബ് ഈ ലോകം വെടിഞ്ഞു..
സൈനബിന്റെ ഖബറിന് മുന്നില്‍ നിന്ന് കൊണ്ട് അലിയെയും ഉമൈമയെയും ചേര്‍ത്ത് പിടിച്ചു കൊണ്ട് അബുല്‍ ആസ് വിതുമ്പുകയായിരുന്നു.. "ദൈവമാണെ, സൈനബില്ലാതെ അബുല്‍ ആസിനു കഴിയുന്നില്ല.."
നബിക്ക് അത് കണ്ടുനില്‍ക്കാന്‍ കഴിഞ്ഞില്ല.. നബിക്ക് മാത്രമല്ല. കണ്ടുനില്‍ക്കുന്ന ഓരോ മനുഷ്യന്റെയും കണ്ണുകള്‍ നിറയ്ക്കുന്നതായിരുന്നു ആ കാഴ്ച.. സൈനബിന്റെ വിരഹത്തില്‍ വേദന പൂണ്ടു ജീവിക്കുന്ന അബുല്‍ ആസിനെ കാണുമ്പോഴെല്ലാം നബി തന്‍റെ വിരഹവും ഓര്‍ക്കുമായിരുന്നു.. തന്റെ ഖദീജയെ ഓര്‍ക്കുമായിരുന്നു.. അവര്‍ക്കൊപ്പം സൈനബിനെയും..
ഒരു വര്‍ഷം മാത്രം.. അബുല്‍ ആസും ഈ ലോകം വെടിഞ്ഞു..
----------
അവരിപ്പോള്‍ മദീനയിലെ ഏതോ ഖബറുകളിലാണ്.. അവര്‍ കാത്തിരിക്കുകയാണ്.. രണ്ടാമത്തെ കാഹളം മുഴങ്ങുന്ന നിമിഷത്തിനായി.. എന്നിട്ട് വീണ്ടും ഒന്നിക്കണം.. അങ്ങകലെ.. പ്രപഞ്ചങ്ങള്‍ക്കുമകലെ.. ദൈവത്തിന്റെ സന്നിധിയില്‍, സ്വര്‍ഗ്ഗകന്യകമാര്‍ കുരവയിടുമ്പോള്‍, മാലാഘമാര്‍ പൂക്കള്‍ വര്‍ഷിക്കുമ്പോള്‍, താഴ്ഭാഗത്ത്‌ കൂടെ അരുവികള്‍ ഒഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ വച്ച് വീണ്ടും ഒന്നിക്കുന്ന ആ സുന്ദരനിമിഷത്തിനായി അവര്‍ ഇപ്പോഴും ആ ഖബറുകളില്‍ കാത്തിരിക്കുന്നുണ്ട്....
അവരുടെ പ്രണയം അവസാനിക്കുന്നില്ല....



Friday 28 March 2014

. മരണം, അവിചാരിതം ------ഒഴിച്ചുകൂടാനാവാത്ത അനിവാര്യത-

ഇതെന്റെ ജീവിതത്തിൽ നിന്ന് തന്നെ പകർത്തിയ ഒരേട്‌ ആയതിനാൽ ഇതെത്ര  മാത്രം നീട്ടി എഴുതാൻ കഴിയും എന്നെനിക്കു ഒരു ഉറപ്പുമില്ല .. "മരണം മനുഷ്യനെ നിസ്സഹായനാക്കുന്ന പ്രകൃതി സത്യം" . നമ്മുടെ ഒക്കെ സ്കൂൾ ജീവിതത്തിൽ ഒരുമിച്ച് കളിച്ചു വളർന്ന ചിലര് നമ്മുടെ കൂടെ നിന്ന് വിട്ടു പോകാറുണ്ട് .. അത്തരത്തിൽ വിട്ടുപോയ എന്റെ രണ്ടു സുഹൃത്തുക്കളെ ഞാനിവിടെ പ്രതിപാദിക്കാം . ഇത് വലിച്ച്  നീട്ടി അതിഭാവുകത്വം സൃഷ്ടിക്കാനും ഞാൻ ശ്രമിക്കുന്നില്ല . രണ്ടു മരണങ്ങളും അപകട മരണങ്ങൾ ആയിരുന്നു . അവരുടെ പേരുകൾ ഞാനിവിടെ പറയില്ലാ ദയവു ചെയ്ത് നിർബന്ധിക്കരുത്

1. എൻറെ ഓർമ യിലെ ആദ്യ സുഹൃത്തിന്റെ മരണം 5 )o ക്ലാസ്സിൽ വെച്ചായിരുന്നു  ഒരു പാട് ചിരിച്ചിരുന്ന, എന്റെ വളരെ നല്ല സുഹൃത്തുക്കളിൽ  ഒരാൾ  . ഞങ്ങൾ പഠിച്ചിരുന്ന സ്കൂളിൽ വെള്ളിയാഴ്ചയും ഞായറാഴ്ചയും ആയിരുന്നു ലീവ് ഉണ്ടായിരുന്നത് . ഒരു വ്യാഴാഴ്ച സ്കൂൾ കഴിഞ്ഞു വീട്ടില് പോയ ഞങ്ങൾ വെള്ളിയാഴ്ച അറിയുന്നത് അവന്റെ മരണമാണ് . അവനു നന്നായി നീന്തൽ അറിയാം എന്നിട്ടും അവൻ  കുളത്തിൽ മുങ്ങി മരിച്ചു എന്നത് വിശ്വസിക്കാൻ ഒരു പാട് ബുദ്ധിമുട്ടുണ്ടാക്കി . ഞാനും അവനും എ പ്പോഴും തല്ലു കൂട്ടമായിരുന്നു ഞാൻ ഒന്നിനെ നല്ലത് പറഞ്ഞാൽ  അവൻ അതിനെ പറ്റി മോശം പറയും . ഞാൻ മോശം പറഞ്ഞാൽ അവനതിനെ നല്ലതും പറയും . സ്കൂളിന്റെ  അടുത്തായിരുന്നു അന്ന് അവന്റെ വീട് ഉച്ചക്ക് ഓടി പോയി ഭക്ഷണം കഴിച്ചു ക്രിക്കറ്റ്‌ കളിക്കാനായി ഓടി വരുന്ന കൂട്ടുകാരുടെ മുഖം ഇന്നും മനസ്സിലുണ്ട് . ഞങ്ങളുടെ നാട്ടില ആ കുളത്തിനെ പറ്റി പല കഥകളും പ്രചരിക്കുന്നുണ്ട് ഏതോ ഒരു സ്ത്രീക്ക് ആ കുളത്തിൽ വെച്ചാണ് ഭ്രാന്ത് ആയത് എന്ന് കേള്ക്കുന്നു .. അന്ന് പ്രചരിച്ച കഥകളിൽ പ്രധാനം ആ കുളത്തില ടിപ്പു സുൽത്താന്റെ വെള്ളി നൗക ഉണ്ടെന്നാണ് .. എല്ലാം അറിയുന്നവാൻ സർവ ശക്തനായ ദൈവം മാത്രം .. രാവിലെ ഒരുതവണ കുളിച്ചു കയറിയ അവൻ ജുമുഅ നിസ്കാരത്തിനു വീണ്ടും കുളിക്കാൻ ഇറങ്ങിയതാണ് എന്നായിരുന്നു അന്ന് കേട്ട കേൾവി  ..അവന്റെ അടുത്തിരുന്നു പൊട്ടി കരഞ്ഞ ആ ഉമ്മയുടെ മുഖം ഇപ്പോഴും മനസ്സില് നിന്ന് പോകുന്നില്ല ഒരു മറഞ്ഞ ഓർമ്മയാക്കി  ഞാൻ അതിനെ മനസ്സില് ഇന്നും സൂക്ഷിക്കുന്നു

2. ഞാൻ ഡിഗ്രി ഫൈനൽ ഇയർ പഠിക്കുമ്പോഴാണ് എന്റെ വേറെ ഒരു സുഹൃത്തിന്റെ മരണം ഉണ്ടായത് . അവനും ഞാനും പലപ്പോഴും അത്ര രസത്തിലായിരുന്നില്ല . അറിയാല്ലോ പല പല ഗ്യാങ്ങുകൾ  . അവന്റെ മരണം എന്നിൽ ഉണ്ടാക്കിയത് സത്യത്തിൽ ഒരാഘാതമാണ് . അവന്റെ ബൈക്കും ഒരു ലോറിയും തമ്മിൽ കൂട്ടി ഇടിച്ചു .. വീട്ടില് നിന്ന് പലപ്പോഴും ബൈക്ക് പതുക്കെ ഓടിക്കണം എന്ന് പറയുമ്പോൾ ശരദ്ധിക്കാതിരുന്ന ഞാൻ അന്ന് മുതൽ ബൈക്കിന്റെ സ്പീഡ്  പറ്റെ കുറച്ചു .അവന്റെ ഉമ്മ അസുഖ ബാധിതയാണ് ആ കുടുംബത്തിന്റെ ആകെ പ്രതീക്ഷ അവനായിരുന്നു  ....

ജീവിതം ചിലപ്പോൾ ഇങ്ങനെയാണ് അർഹത  ഇല്ലാത്തത് തന്നു ആശിപ്പിക്കും . ഒറ്റ തിരിചെടുക്കലിൽ കരയിപ്പിക്കും . ഇന്ന് ജീവിചിരിക്കുന്നതിനോട്‌ ദൈവത്തോട് നന്ദി പ്രകാശിപ്പിക്കുക ... നാളേക്ക് വേണ്ടി പ്രാർഥിക്കുക .



Saturday 8 February 2014

നഷ്ടപ്പെടുന്ന സൌഹൃദങ്ങൾ --- വേറിട്ടൊരു ചിന്ത

ഒരു പാട് തിരക്ക് പിടിച്ച ഈ ഫേസ് ബുക്ക് ജീവിതത്തിനിടയിൽ ര്സൌഹൃദം നമുക്ക് പലപ്പോഴും നഷ്ടപ്പെടുന്നുണ്ടോ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് എങ്കിൽ പിന്നെഅതൊന്നന്വേഷിച്ചു   കളയാം എന്നാ ചിന്തയിൽ എന്റെ ചില ബ്ലോഗ്‌ സുഹൃത്തുക്കളുടെ/ സഹൊദരരുടെ അഭിപ്രായം ആരായുക ഉണ്ടായി 14  പേര് ഈ ചർച്ചയിൽ സജീവമായി പങ്കെടുത്തു .ആദ്യം ചൊധ്യമെന്തെന്നു ഞാൻ വ്യക്തമാക്കാം                                                                                         "എല്ലാരോടും കൂടെ ഒരു ചോദ്യം .. നിങ്ങളുടെ എറ്റവും നല്ല സുഹൃത്ത് ആരാണ് .. അയാളെ /അവളെ നിങ്ങൾ ഇഷ്ടപ്പെടാനുള്ള കാരണം ? .. അപ്രിയ സത്യങ്ങള ആണെന്ന് കരുതി പരയാതിരിക്കന്ദാാ ... ഗ്രൂപിലുള്ളവർ നിങ്ങളുടെ എറ്റവും അടുത്ത സുഹൃത്ത് ആണെങ്കിൽ മാത്രം പറഞ്ഞാ മതി .. ആരെയും ചുമ്മാ സന്തോഷിപ്പിക്കാനുള്ള ഒരു പോസ്റ്റും അല്ല ...
NB: സത്യം മാത്രം പറയുക"

ആദ്യമേ ചർച്ചയിൽ പങ്കെടുതവര്ക്ക് എന്റെ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു ഇനി ഓരോരുത്തരുടെ അഭിപ്രായങ്ങളിലെക്ക് കടക്കാം // എന്നത്തേയും പോലെ ആദ്യം ചര്ച്ചാ വെടിക്കെട്ട് തുടങ്ങി വെച്ചത് ശരിക്കും ഭ്രാന്തില്ലാത്ത നമ്മുടെ അംജത് ഇക്കയാണ്‌ അദ്ധേഹത്തിന്റെ അഭിപ്രായത്തിൽ എറ്റവും ഇഷ്ടമുള്ള ആളാണ്  എറ്റവും നല്ല പാര വെക്കുക അത് ആണായാലും പെണ്ണായാലും പിന്നെ അദ്ദേഹം ഡയറി പരസ്യപ്പെടുത്തുമ്പോൾ കൂടുതൽ വിവരങ്ങൾ തരാമെന്നു പറഞ്ഞു അതിനു വേണ്ടി ആകാംഷഭരിതരായി ബ്ലോഗ സമൂഹം കാത്തിരിക്കുന്നു . പിന്നെ കടന്നു വന്നത് എല്ലാവരെയും അനിയാ എന്ന് വിളിക്കുന്ന നമ്മുടെ സ്വന്തം ആർഷചെച്ചി ചേച്ചിയുടെ അഭിപ്രായത്തിൽ ചേച്ചിയുടെ ഭര്ത്താവ് ആണ് ചേച്ചിയുടെ എറ്റവും നല്ല സുഹൃത്ത്‌.


                                                                                                        പ്രഭൻ കൃഷ്ണൻ ചേട്ടന്റെ അഭിപ്രായത്തിൽ അദ്ദേഹത്തിന് ആരെയും വിശ്വാസമില്ല എന്നാണ് ഇപ്പോഴത്തെ കാലത്ത് ഒരു പാട് അര്ഥമുല്ല വാക്കുകൾ , ജാസി ഫ്രെണ്ട് പറയുന്നത് ദൈവമാണ് അദ്ദേഹത്തിന്റെ എറ്റവും വിശ്വസ്തനായ സുഹൃത്ത്‌ എന്ന് . അൻവർ  ഹുസൈന ഇക്ക യുടെ അഭിപ്രായത്തിൽ ചോദ്യം തന്നെ ശരിയായില്ല എന്നതാണ് ഇക്കയുടെ ഉത്തരം ഞാൻ അതെ പോലെ ഇവിടെ ചേർക്കുന്നു "ഭാര്യ ഭര്താവ് അമ്മ അച്ഛന്‍ സഹോദരന്‍ സഹോദരി ഇതൊക്കെ ഒഴിച്ചുള്ള സുഹൃത്തുക്കളില്‍ ആരെ എന്നാവണം ചോദ്യം....ഒരാളെ മാത്രം എടുത്തു പറയാന്‍ എനിക്ക് കഴിയില്ല..ഒത്തിരി പേരില്ല ..പക്ഷെ കുറെ പേര്‍ ..ഒന്നിലേറെ ."

ഇതിനിടയിൽ മണ്‍  മറഞ്ഞു പോയ ചാര്ളി ചാപ്ലിൻ വരെ എത്തി ആ പോസ്റ്റിൽ അഭിപ്രായം പറയാനായിട്ട് ചാര്ളി ചാപ്ലിന്റെ വിഖ്യാതമായ ആ ഡയലോഗ്  ഇവിടെ രണ്ടു പേര് അഭിപ്രായ പ്പെട്ടു  അലി ഇക്കയും മ്മടെ സ്വന്തം പിള്ള യും (രാഹുൽ ), ആ ഡയലോഗിലെക്ക് "എന്റെ ഏറ്റവും നല്ല സുഹൃത്ത് കണ്ണാടിയാണ്. കാരണം അതൊരിക്കലും ഞാ൯ കരയുന്പോള് ചിരിക്കാറില്ല. -ചാ൪ളി ചാപ്ളി൯." മനോജ്‌ കുമാർ ചേട്ടന്റെ എറ്റവും അടുത്ത സുഹൃത്ത് അദ്ദേഹം തന്നെയാണ് അദ്ധേഹത്തെ മാത്രമാണ് അധെഹതിനെറ്റവും ഇഷ്ടം :) (മുമ്പുള്ള അനുഭവങ്ങളായിരിക്കാം അദ്ദേഹത്തെ കൊണ്ട് ഇങ്ങനെ പറയിപ്പിചിട്ടുണ്ടാവുക)

രണ്ടു ഉത്തരങ്ങൾ എന്നെ തന്നെ സംശയത്തിൽ ആക്കി അവ പറഞ്ഞിരിക്കുന്നത്  ഹരിനാഥ് രവീന്ദ്രൻ ചേട്ടനും പിന്നെ അസൃസും അത് ഞാനിവിടെ പതിപ്പിക്കാം
 "Harinath Raveendran അങ്ങനെ ഒരാൾ മാത്രമല്ല. അങ്ങനെയാവാൻ യാതൊരു കാരണവുമില്ല. കാരണമാലോചിച്ച് ബോധപൂർവ്വമല്ല ഇഷ്ടപ്പെടുന്നത്. വളരെ പെട്ടെന്നുതന്നെ സംഭവിക്കുന്നതാണ്‌. പിന്നീട് അഭിപ്രായം മാറിയിട്ടുമില്ല "

"Asrus Irumbuzhi എന്‍റെ ഏറ്റവും നല്ല സുഹുര്‍ത്ത് , വഴികാട്ടി , ഇഷ്ടം എല്ലാം എന്‍റെ മുന്നേ നടക്കുന്നവരും പിന്നെ വരുന്നവരുമാണ് ..! വിവിധ മേഖലകള്‍ ..വിവിധ ആളുകള്‍ !"


                                                                         3 ഉത്തരങ്ങളാണ് എന്നെ ശരിക്കും  ആകര്ഷിച്ചത്  അത് അവരുടെ പേരിൽ തന്നെ ഞാനിവിടെ പോസ്റ്റ്‌ ചെയുന്നു

"Sangeeth Kunninmel എനിക്ക് ഒരുപാട് സുഹൃത്തുക്കളൊന്നുമില്ല....കുറച്ച് നല്ല സുഹൃത്തുക്കളുണ്ട്....സുഖത്തിലും ദുഖത്തിലും കൂടെ നില്‍ക്കുന്നവര്‍.... പക്ഷേ എന്റെ ജീവിതത്തിലും എന്റെ സ്വഭാവത്തില്‍ തന്നെയും അവിശ്വസനീയമാം വിധം മാറ്റങ്ങളുണ്ടാക്കിയ ഒരു സുഹൃത്ത് മാത്രമേ എനിക്കുള്ളൂ. എന്റെ ജീവിതത്തിലെ നേട്ടങ്ങള്‍ എന്ന് ഞാന്‍ വിശ്വസിക്കുന്ന പലതും നേടാന്‍ എന്നേക്കാളേറെ ആ സുഹൃത്ത് കഷ്ടപ്പെട്ടിട്ടുണ്ട്. ഒരു പക്ഷേ എന്നെ എന്നേക്കാളേറെ സ്നേഹിക്കുന്നുണ്ടെന്ന് തോന്നിയിട്ടുള്ള ആ സുഹൃത്തിന്റെ മുഖമാണ് 'സുഹൃത്ത്' എന്ന വാക്ക് വാക്ക് കേള്‍ക്കുമ്പോഴെല്ലാം എന്റെ മനസ്സില്‍ ആദ്യം ഓടിയെത്തുക....ആ സുഹൃത്തിനെക്കുറിച്ച് പറയാന്‍ ഈ ചിലപ്പോള്‍ ഈ രാത്രി തികയാതെ വരും.."

"Absar Mohamed എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ഞാന്‍ ജനിച്ച അതേ സമയത്ത് തന്നെ ജനിച്ചത് ഒരുപക്ഷേ യാദൃശ്ചികതയാവാം. അത് മുതല്‍ എന്റെ ഓരോ സുഖത്തിലും സന്തോഷത്തിലും ദുഃഖത്തിലും അവന്‍ പങ്കാളിയായിരുന്നു. എനിക്ക് ദുഃഖം വരുമ്പോള്‍ അവന്‍ ആശ്വസിപ്പിച്ചു. ജീവിതത്തിന്റെ അപ്രതീക്ഷിത വീഴ്ചകളില്‍ അവന്‍ എന്നെ താങ്ങി നിര്‍ത്തി മുന്നോട്ട് നടക്കാന്‍ പ്രചോദിപ്പിച്ചു. ഒരിക്കലും തളരരുത് എന്ന് ഉപദേശിച്ചു . സന്തോഷം വരുമ്പോള്‍ കൂടെ അവനും സന്തോഷിച്ചു. ചിലപ്പോഴെങ്കിലും ആഹ്ലാദം അമിതമാവരുത് എന്ന് ഉപദേശിച്ചു. കപടതയുടെ മുഖം മൂടി അണിഞ്ഞു കിട്ടുന്ന കയ്യടിയേക്കാള്‍ മഹത്തരം മുഖം മൂടി അഴിച്ചു വെച്ച് നേടുന്ന പരിഹാസങ്ങള്‍ ആണ് എന്നവന്‍ എന്നെ പഠിപ്പിച്ചു. അവനെല്ലാതെ മറ്റാരെയാണ് ഞാന്‍ എന്റെ ഏറ്റവും ഉറ്റ സുഹൃത്ത് ആയി കാണുക ? എന്റെ ഉള്ളിലുള്ള അവന്‍ ഞാന്‍ മരിക്കുന്ന അതേ ദിവസം മരിക്കുകയും ചെയ്യും എന്ന പ്രതിന്ജ്യയിലാണത്രെ."

"മഹേഷ്‌  കൊട്ടാരത്തിൽ--- ഏറ്റവും അടുത്ത സുഹൃത്തിന്‍റെ പേര് അലക്സ്... എന്‍റെ നാടുകാരനും പത്താംക്ലാസ്സുവരെ സഹപാഠിയും ആയിരുന്നു... പക്ഷെ കൂടെ പഠിച്ചിരുന്ന സമയത്ത് ക്ലാസ്സിലുള്ള ഒരാള്‍ എന്നതില്‍ കവിഞ്ഞ സൗഹൃദം ഒന്നുമില്ലായിരുന്നു. ഞാന്‍ MCA യും അവന്‍ MBA യും ചെയ്യുന്ന സമയത്താണ് സൗഹൃദം ശക്തമായത്. ഇന്ന്‍ അവന്‍ എന്‍റെ ഏതുകാര്യവും അറിയുന്ന സുഹൃത്താണ്‌...
പഠനം കഴിഞ്ഞ് അവന്‍ ദുബായിലേക്കും ഞാന്‍ ബംഗ്ലൂരിലേക്കും ജോലിക്കായി പോയി... എങ്കിലും സൗഹൃദം ദിനംപ്രതി ശക്തമായിട്ടേയുള്ളൂ...
എന്‍റെ പിതാവ് മറിച്ച സമയത്തൊക്കെ ഞാന്‍ എങ്ങനെ മാനേജ് ചെയ്യും എന്നു ചിന്തിച്ച് ദുബൈയില്‍ നിന്ന് അടുത്ത ഫ്ലൈറ്റ്ല്‍, വെറും 4 ദിവസത്തെ ലീവ് ഷോര്‍ട്ട് നോട്ടീസില്‍ എടുത്ത് വന്ന് എന്‍റെ കൂടെ നിന്ന ആള്‍ (ചില സമയത്ത് അടുത്ത ബന്ധുക്കള്‍ പോലും അങ്ങനെയൊന്നും ചെയ്യില്ല)... എന്‍റെ ജീവിതത്തില്‍ എന്ത് പ്രശ്നം ഉണ്ടായാലും അവന്‍ കൂടെ ഉണ്ട് - അവന്‍റെ എന്തുകാര്യത്തിനും ഞാനും. ഞങ്ങളുടെ ജീവിത പങ്കാളികള്‍ക്കും ഞങ്ങളുടെ അടുപ്പം അതിന്‍റെ പൂര്‍ണ്ണ രൂപത്തില്‍ അറിയാം... അവര്‍ക്കും പ്രശ്നമില്ല (ഇനി പ്രശ്നം ഉണ്ടാക്കിയാലും ഞങ്ങള്‍ വകവെക്കില്ല എന്നും അവര്‍ക്കറിയാം  )...
അവന്‍റെ വീട്ടിലും എന്‍റെ വീട്ടിലും ഞങ്ങള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യവും ഉണ്ട്...  രണ്ടു വീടുകളിലെയും ഏതു ചടങ്ങും ഞങ്ങള്‍ ഒരുമിച്ചാണ് നടത്തുക...
നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഞങ്ങളുടെ സൌഹൃദത്തിന്‍റെ ആഴം അറിയാം... അവന്‍റെ കാര്യങ്ങള്‍ അവന്‍റെ ബന്ധുക്കള്‍ പോലും എന്നോടും, എന്‍റെ കാര്യങ്ങള്‍ അവനോടും ആണ് ചോദിക്കുന്നത്...
കഴിഞ്ഞ 27 വര്‍ഷമായി ഉള്ള സൗഹൃദം... 10-12 വര്‍ഷമായി എന്തിനും കൂടെ നില്‍ക്കുന്ന രീതിയില്‍ ഉള്ള ആത്മബന്ധം...'ഷോലേ' യിലെ വീരുവും ജയ്‌യും പോലെ... മനോഹരമായ സൗഹൃദം... "

എന്റെ പ്രിയപ്പെട്ട പരദീപെട്ടനു എറ്റവും അടുത്ത സുഹൃത്ത്‌ ഭാര്യ ആണ് എന്നിട്ടെന്നൊദൊരു ഉപദേശവും അനക്കത് മനസ്സിലാവനെൽ പോയി നിക്കഹ് കഴിക്ക് പഹയാ എന്ന് ( ആഗ്രഹമില്ലഞ്ഞിട്ടല്ലാ വീട്ടുകാര്ക്കും കൂടി തോന്നണ്ടേ )

പിന്നെ വളരെ വിചിത്രമായ റൊരു മറുപടി കേട്ട്  നമ്മുടെ   വിവാദ നായകന് മുനീർ ഇബ്നു അലി യുടെ എറ്റവും അടുത്ത ഫ്രെണ്ട് കൊമ്പൻ മൂസാക്ക ആണ് പോലും മൂസാക്ക ക്ക് ഇത് അറിയുമോ എന്ന് മൂപ്പര്ക്ക് സംശയമുണ്ട് , എന്തായാലും മോസാക്ക ഈ മറു പടി കണ്ടു ഞെട്ടൽ രേഖപ്പെടുത്തുകയും ചെയ്തു . പിന്നെ അൽജ്വെചിക്ക് എറ്റവും ഇഷ്ടം പ്രവീണ്‍ ശേഖർ എന്ന പ്രവിയൊടാന് ( നമ്മുടെ സിനിമ പ്രാന്തൻ ) മൂപ്പരിപ്പൊ കളയാന തിരക്കിലായൊന്ദ് ഇങ്ങോട്ടൊന്നും വരാറില്ല ,അൽജെചിയെ ഒരാപത്തിൽ സഹായിച്ചതോണ്ട് ആണെന്നും പറയുന്നു .. ഇതിനിടയിൽ ഒരു മഹാൻ വന്നു വിഷയസ്പധമായ ഒരു ലിങ്ക് ഇട്ടു "ക്ഷമാപണം"  നടത്തി  ഞാൻ ആ ലിങ്കിൽ പോയി കഥ വായിച്ചു തപ്പി പിടിച്ചു .. ജയദാസ് എന്നാ തന്റെ കൂട്ടുകാരനോട് combine സ്റ്റഡി യിലൂടെ തുടങ്ങിയ അടുപ്പം ആ  മഹാൻ ഇന്നും കാത്തു സൂക്ഷിക്കുന്നു എ മഹാന്റെ പേരാണ് അരുണ്‍ ചാതൻപൊന്നത്ത്

പിന്നെ ഇതൊരു പബ്ലിക്‌ പോസ്റ്റ്‌ ആയതോണ്ട് ഒരു വ്യക്തിയുടെ അഭിപ്രായത്തിൽ ഞാൻ പേര് വെക്കുന്നില്ല  എന്നെ ചിരിപ്പിച്ച ഒരു അഭിപ്രായം     "ഒരുത്തി ഉണ്ടായിരുന്നു. ഓളേനു ഞമ്മളെ ബെസ്റ്റ് ഫ്രണ്ട്.. എല്ലാം പറയും അങ്ങോട്ടും ഇങ്ങോട്ടും...പിന്നാണ് മനസ്സിലായത് അത് ഫ്രണ്ട്ഷിപ്പല്ല, വേറെ എന്തൊക്കെയോ ആയ്നു എന്ന്...ഈ ആണും പെണ്ണും എല്ലാം അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞാൽ ഇതാ പ്രശ്നം...അതങ്ങ് കൈവിട്ട്പോവും...എന്തയാലും ഓളിപ്പൊ കെട്ട്യോന്റെ കൂടെ ദുബായിലോ മറ്റോ ആണ്...വിധി...ഇപ്പൊ ഞമ്മക്ക് ഞമ്മള് മാത്രേള്ളൂ...പുതിയ വല വിരിച്ചിറ്റ്ണ്ട്...ആരെങ്കിലും കുടുങ്ങ്വായിരിക്കും.."

ഒരിക്കൽ കൂടി ചർച്ചയിൽ പങ്കെടുത്ത എല്ലാവര്ക്കും അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു . എന്റെ നിഗമനം എന്താണെന്ന് വെച്ചാൽ പലര്ക്കുംസൌഹൃദങ്ങള്‍നഷ്ടപ്പെട്ടു കൊണ്ടേ ഇരിക്കുന്നു അവ നില നിർത്താനും തുടരാനും ശ്രമിക്കുന്നത് വളരെ കുറച്ചു പേർ. നല്ല സൌഹൃദങ്ങൾ എന്നും നില നില്ക്കട്ടെ എന്നാശംസിച്ചു കൊണ്ടും ഈ ചര്ച്ചക്ക് ഇത്രയും സജീവമായ ഒരു വേദി ഒരുക്കി തന്ന മലയാളം ബ്ലോഗേഴ്സ് ഗ്രൂപിനോട് നന്ദി പ്രകടിപ്പിച്ചുകൊണ്ടും ഞാൻ ഈ പോസ്റ്റ്‌നു തിരശ്ശീല ഇടുന്നു

Saturday 11 January 2014

ബ്ലോഗുലകത്തിലേക്ക് സ്വയമേവ സ്വാഗതം

ഒരുപാട് തോന്നിവാസികളെ കണ്ട നിങ്ങൾ ഈ തോന്നിബാസി യെ കാണാൻ വന്നതിൽ സന്തോഷം, തോന്നിബാസി അഥവാ ബാസിലിന്റെ തോന്നലുകൾ .

എന്റെ തോന്നലുകൾ അതെന്തു തന്നെ ആവട്ടെ ഞാനിവിടെ കുറിച്ചിടാൻ ശ്രമിക്കാം അതിൽ രാഷ്ട്രീയമുണ്ടാകും നര്മ്മം ഉണ്ടാകാം മതമോഴിച് എല്ലാ ചെരുവകളിലും വ്യക്തമായ തോന്നിവാസങ്ങൾ (അഭിപ്രായങ്ങൾ) ഞാൻ പറയും . എതിർക്കുന്നവർക്ക് വന്നെതിർക്കാം തടയാൻ ഞാനാളല്ല നല്ല സംവാദങ്ങൾ ക്ക് നല്ല സ്വാഗതം .. പേര് സൂചിപ്പിക്കുനത് പോലെ തന്നെ ഈ ബ്ലോഗ്‌ തികച്ചും വിമർശനാത്മകമാകും അതാര്ക്കെങ്കിലും കൊള്ളുന്നെങ്കിൽ ഞാൻ "നിരപരാധിനി" ആണ് :p

തോന്നി ബാസി എന്നാ പേര് രൂപീകരണത്തിന്  നമ്മുടെ  പ്രിയ ഗ്രൂപ്പ്‌ ആയ മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിൽ ഞാനൊരു ചര്ച്ച വെച്ചു. പ്രമുഖ ബ്ലോഗ്ഗെര്മാരായ അബ്സർ . മൊഹിയുദ്ദീൻ , പ്രദീപ്‌കുമാര് അസൃസ് . ഷഫീഖ് , ഷഹിദ് ഇബ്രാഹീം . മനേഷ്മാന്ൻ  ലിബി എന്നിവര് പങ്കെടുത്തു . കണ്ണില ചോരയില്ലാത്ത മൊഹ്യുദ്ദീൻ ഇക്കാ എനിക്ക് വേറെ ഒരു പേരുമിട്ടു .... ഏതായാലും ബ്ലോഗുലകത്തിൽ ഭ്രാന്തനെ പോലെ അക്ഷരത്തിനു ദാഹിച് ഒരു വഴിപോക്കനായ പാവം പ്രവാസി ആയി ഞാനുണ്ടാകും